
ആലപ്പുുഴ: ചെങ്ങന്നൂരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Job fraud). ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. അതേസമയം , ഇവർക്കെതിരെ പല സ്റ്റേഷനുകളിലും സമാനമായ കേസുകൾ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വണ്ടി ചെക്ക് നൽകി കബിളിപ്പിച്ച കേസ് കോടതിയിലും നിലനിൽക്കുന്നതായും റിപ്പോർട്ടുണ്ട്.
ബുധുനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് സുജിതയെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു, പരാതിക്കാരിയായ യുവതിയിൽ നിന്ന് 4.25 ലക്ഷം രൂപ സുജിത കൈക്കലാക്കിയത്.
ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാനായി സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ ധരിച്ചിരുന്നു. 2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്നാണ് പരാതിക്കാരി പോലീസിനോട് പറഞ്ഞത്. രണ്ട് മാസത്തിനകം ജോലിയിൽ കയറാമെന്നായിരുന്നു അന്ന് സുജിത നൽകിയ വാഗ്ദാനമെന്നും യുവതി പറയുന്നു. തുടർന്ന് , എട്ട് മാസം കഴിഞ്ഞപ്പോൾ ആദ്യ ഘട്ടത്തിൽ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‍സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതെ ഇരുന്നതോടെ ഉദ്യോഗാർത്ഥി പൊലീസിൽ പരാതി നൽകുകയായിരുന്നു.