Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeAgricultureപുഞ്ചകൃഷിയിൽ തണ്ടുതുരപ്പൻ ശല്യം; കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പൻ ശല്യം; കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

🎙️ Latest Podcast

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്. കൊതുമ്പ് പരുവം കഴിഞ്ഞ് നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍ തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത് കതിരുകള്‍ പൂര്‍ണ്ണമായി പതിരാകുന്ന വെണ്‍കതിര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാമെന്ന് കീടനിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ അറിയിച്ചു.

കൊതുമ്പുസമയത്ത് പാടത്ത് തണ്ടുതുരപ്പന്‍ ശലഭങ്ങളുടെ സാന്നിധ്യവും ഇലപ്പരപ്പില്‍ മുട്ടക്കൂട്ടങ്ങളും കാണുന്നുണ്ടെങ്കില്‍ കതിര്‍ നിരക്കുന്ന സമയത്ത് പുഴുക്കള്‍ അകമേ തുരന്ന് കയറി വെണ്‍കതിരുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചില പാടങ്ങളില്‍ കൊതുമ്പു ഘട്ടത്തില്‍ കതിര്‍പ്പേനിന്റെ സാന്നിധ്യവും കാണുന്നുണ്ട്. കൊതുമ്പോലയുടെ ഇലപ്പോളയ്ക്കുള്ളിലിരുന്ന് പേനുകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം ഇലപ്പോളയുടെ ഉള്‍വശത്ത് തവിട്ടു നിറം വ്യാപിക്കും കൊതുമ്പോലയുടെ പോളകള്‍ മാറ്റി നോക്കിയാല്‍ അകമേ പേനുകളുടെ സാന്നിധ്യം കാണാനാവും. കതിര്‍ നിരക്കുന്ന സമയത്ത് ഇവ കതിരിലേക്കും കയറും.

തണ്ടുതുരപ്പന്‍, കതിര്‍പ്പേന്‍ എന്നിവയുടെ സാന്നിധ്യം കാണുന്ന പക്ഷം കൊതുമ്പുസമയത്ത് സ്‌പൈനറ്റോറം/സ്‌പൈനോസാഡ്/ഐസോ സൈക്ലോസെറം എന്നിവയിലേതെങ്കിലും അടങ്ങിയ കീടനാശിനികള്‍ ശുപാര്‍ശ ചെയ്ത അളവില്‍ പശ കൂടി ചേര്‍ത്ത് തളിക്കണമെന്ന് വിദഗ്ധർ അറിയിച്ചു. ഒപ്പം വരമ്പുകളിലെ കളനിയന്ത്രണത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും വേണം. കതിര്‍പ്പേന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കൊതുമ്പു സമയം മുതല്‍ കതിര്‍മണികളില്‍ പാലൂറി നിറയുന്നതു വരെ കണ്ടത്തില്‍ അഞ്ച് സെ.മീ. ഉയരത്തിൽ വെള്ളം നിര്‍ത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന കീടനിരീക്ഷണകേന്ദ്രവുമായി 7559908639 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.