ന്യൂഡൽഹി: പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പദവി പ്രധാനമന്ത്രിയുടേതിന് തുല്യമാണെന്നും അതിനാൽ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്നും സിപിഎം എംപി ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. രാജ്യസഭയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.(The Leader of the Opposition should have the same respect as the Prime Minister, John Brittas MP speaks for Rahul Gandhi in Parliament)
ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേർന്നതാണ് പാർലമെന്റ്. അവിടെ പ്രധാനമന്ത്രിക്ക് നൽകുന്ന അതേ ആദരവും പ്രാധാന്യവും പ്രതിപക്ഷ നേതാവിനും നൽകേണ്ടതുണ്ട്. വിഷയത്തിൽ സ്പീക്കർ പ്രത്യേക റൂളിംഗിന് നിൽക്കേണ്ടതില്ലെന്നും, പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഭരണപക്ഷത്തോട് ആവശ്യപ്പെടുക മാത്രം ചെയ്താൽ മതിയെന്നും ബ്രിട്ടാസ് നിർദ്ദേശിച്ചു.
മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച ഭാഗങ്ങൾ രാഹുൽ ഗാന്ധി ഉന്നയിക്കാൻ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഭരണപക്ഷം തടസ്സവാദങ്ങളുമായി എഴുന്നേറ്റു.
ബഹളത്തിനിടെ സഭയുടെ അന്തസ്സ് കെടുത്തിയെന്ന് ആരോപിച്ച് ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ 8 പ്രതിപക്ഷ എംപിമാരെ ലോക്സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രാഹുൽ ഗാന്ധിയെ ‘ബോധമില്ലാത്ത ബാലൻ’ എന്ന് വിശേഷിപ്പിച്ച ജെ.പി. നദ്ദയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

