ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെയും വിദ്യാഭ്യാസത്തെയും പരിഹസിച്ച് തമിഴ്‌നാട് കൃഷിമന്ത്രി എം.ആർ.കെ. പനീർസെൽവം. ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിക്കുന്നതിനാൽ താഴ്ന്ന ജോലികളിൽ ഒതുങ്ങുന്നുവെന്നും, ദ്വിഭാഷാ നയം പിന്തുടരുന്ന തമിഴ്നാട്ടുകാർ ഇംഗ്ലീഷ് പഠിച്ച് ലോകം കീഴടക്കുന്നുവെന്നുമാണ് മന്ത്രിയുടെ വാദം.(North Indians Sell Pani Puri In Tamil Nadu, says Minister MRK Panneerselvam)
വടക്കേ ഇന്ത്യയിൽ നിന്നുള്ളവർ തമിഴ്‌നാട്ടിൽ വരുന്നത് മേശ തുടയ്ക്കാനും നിർമ്മാണ ജോലികൾ ചെയ്യാനും പാനി പൂരി വിൽക്കാനുമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് കാരണം അവർ ഹിന്ദി മാത്രം പഠിച്ചതാണ്. തമിഴ്നാട്ടിലെ കുട്ടികൾ ഇംഗ്ലീഷും തമിഴും പഠിക്കുന്നതിനാൽ വിദേശത്ത് പോയി കോടികൾ സമ്പാദിക്കുന്ന ജോലികൾ നേടുന്നു. ഭാഷാപരമായ ഈ മികവാണ് തമിഴ്നാടിനെ മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

