വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് വയനാട് അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വിധി വനംവകുപ്പിന് വലിയ വിജയമായി. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു.(Details of the verdict rejecting the appeal of the accused in the Muttil tree felling case)
പിടിച്ചെടുത്ത തടികൾ സർക്കാരിന്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് സാധിച്ചില്ലെന്ന് ജില്ലാ ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി. തടിക്കച്ചവടത്തിന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന പ്രതികളുടെ വാദവും കോടതിയിൽ പൊളിഞ്ഞു. ഇത് സംബന്ധിച്ച തെളിവുകൾ ഹാജരാക്കുന്നതിൽ പ്രതിഭാഗം പരാജയപ്പെട്ടു.
നിലവിലുള്ള നിയമങ്ങളെ മറികടക്കാൻ സർക്കാർ സർക്കുലറുകളോ ഉത്തരവുകളോ കൊണ്ട് സാധിക്കില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും കോടതി ചൂണ്ടിക്കാട്ടി. 2020 ഒക്ടോബറിൽ പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മറവിലാണ് വർഷങ്ങൾ പഴക്കമുള്ള ഈട്ടിമരങ്ങൾ മുറിച്ചുനീക്കിയത്.

