തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് പുതിയ ഒൻപതംഗ ബോർഡ് നിലവിൽ വന്നത്.(Waqf Board reorganized, Umar Faizy Mukkam is a member)
സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധ ചേരിയുടെ മുൻനിര നേതാവായാണ് ഉമർ ഫൈസി മുക്കം അറിയപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഈ സർക്കാർ നീക്കം ശ്രദ്ധേയമാണ്. വഖഫ് സ്വത്ത് കയ്യേറ്റവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾക്കെതിരെ ഉമർ ഫൈസി നേരത്തെ രംഗത്തെത്തിയിരുന്നു.
സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കൂടി താല്പര്യം മാനിച്ചാണ് ഉമർ ഫൈസിയെ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. പുതിയ ബോർഡിൽ തൽക്കാലം അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.

