ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുക. എന്നാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലും പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭാനടപടികൾ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.(Parliament Budget Session, PM Modi to speak today)
കഴിഞ്ഞ ദിവസം ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയേണ്ടതായിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെയും സംസാരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ച് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകൾ ഉദ്ധരിച്ച് സംസാരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ ഭരണപക്ഷം തടഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന് കളങ്കമാണെന്ന് രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തയച്ചു. സഭയിൽ പേപ്പറുകൾ കീറിയെറിഞ്ഞതിനും അച്ചടക്കലംഘനം നടത്തിയതിനും എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരും ഉൾപ്പെടുന്നു.
സസ്‌പെൻഡ് ചെയ്യപ്പെട്ട എട്ട് എംപിമാരും പാർലമെന്റ് കവാടത്തിലെ മകരദ്വാറിന് മുന്നിൽ ധർണ്ണ തുടരുകയാണ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.

