മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി മരിച്ചു (Mukkam road accident kozhikode). മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗം ലീഡ് യു.ഐ. ഡിസൈനർ ഷമീഷ് കാവുങ്ങലിന്റെ മകനും മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ കെ. അമൻ (7) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പിന് സമീപമായിരുന്നു അപകടം.
അപകടസമയത്ത് ഓട്ടോഡ്രൈവറുടെ മകനും അമന്റെ പിതൃസഹോദരന്റെ രണ്ട് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഓട്ടോയുടെ വലതുവശത്തെ ഡോർ അബദ്ധത്തിൽ തുറന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഡ്രൈവറുടെ ഭാഗത്തുള്ള വലതുവശത്തെ ഡോറുകൾ അനായാസം തുറക്കാതിരിക്കാൻ സാധാരണ ഉണ്ടാകാറുള്ള അടിഭാഗത്തെ ലോക്ക് സിസ്റ്റം ഈ ഓട്ടോറിക്ഷയിൽ ഇല്ലാതിരുന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ഓമശ്ശേരി സ്വദേശിയായ അസീസ് ഓടിച്ചിരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമൻ സംഭവസ്ഥലത്തു വെച്ചുതന്നെ തൽക്ഷണം മരണപ്പെട്ടു. അമന്റെ സഹോദരി ഇമ പതിവായി ഇതേ ഓട്ടോയിലാണ് യാത്ര ചെയ്യാറുള്ളതെങ്കിലും അസുഖം കാരണം വെള്ളിയാഴ്ച സ്കൂളിൽ പോയിരുന്നില്ല.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂളിമാട് പാഴൂർ സ്വദേശിയാണ് അമൻ. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സ് ബിനിയാണ് മാതാവ്.
Story Summary: A seven-year-old student, K. Aman, son of Mathrubhumi UI lead designer Shameesh, died tragically after falling off a moving autorickshaw into the path of an oncoming lorry near Mukkam, Kozhikode.


