അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരർ അതീവ മാരകമായ ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണങ്ങളും നടത്തിയിരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഭീകരരിൽ രണ്ടുപേർ ജമ്മു കശ്മീരിലെത്തി എകെ 47 തോക്കുകൾ ഉപയോഗിക്കുന്നതിലും മാരകമായ ജൈവായുധ പ്രയോഗങ്ങളിലും നേരിട്ട് പരിശീലനം നേടിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Gujarat ATS Reveals Arrested Jaish Terrorists Trained In Chemical Weapons)
മനുഷ്യരെ കൂട്ടത്തോടെ അപായപ്പെടുത്താൻ ശേഷിയുള്ള വിഷവാതകം നിർമ്മിക്കുന്നതിലടക്കം ഇവർക്ക് വൈദഗ്ധ്യം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനം ഏകോപിപ്പിക്കുന്ന അബ്ദുള്ള എന്നയാളുടെ നേതൃത്വത്തിലാണ് ജെയ്ഷെ മുഹമ്മദിന്റെ ഗുജറാത്ത് മൊഡ്യൂൾ പ്രവർത്തിച്ചിരുന്നത്. ബോംബ് നിർമ്മാണം മുതൽ വിഷവാതക പ്രയോഗം വരെയുള്ള നാൽപ്പതോളം വ്യത്യസ്ത ആക്രമണ രീതികളിലാണ് ഇവർക്ക് പരിശീലനം ലഭിച്ചത്. പ്രതികൾ എട്ടോളം സ്ഥലങ്ങളിൽ രഹസ്യമായി ബോംബ് സ്ഫോടന പരീക്ഷണങ്ങൾ നടത്തിയിരുന്നതായും ഇതിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് സംഘം കണ്ടെടുത്തതായും എടിഎസ് അറിയിച്ചു.
അഹമ്മദാബാദിലെ പ്രമുഖ ഹോട്ടലുകളെ ലക്ഷ്യമിട്ട് വലിയ രീതിയിലുള്ള ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കം. ഭീകരപ്രവർത്തനങ്ങൾക്കായി അബ്ദുള്ള നൽകിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് പ്രതികൾ ഒരു കാറും ബൈക്കും വാങ്ങി നഗരത്തിൽ വ്യാപകമായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഒളിത്താവളങ്ങളിൽ എടിഎസ് നടത്തിയ പരിശോധനയിൽ 43 ജിഹാദി പുസ്തകങ്ങളും ജെയ്ഷെ മുഹമ്മദിന്റെ പതാകയും ഡിജിറ്റൽ തെളിവുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ബിലാൽ ഷേരയാണ് ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ദൃശ്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിച്ചിരുന്നത്. ഗുജറാത്ത് സ്വദേശികളായ ബിലാൽ ഷേര (24), മുഹമ്മദ് അയ്യൂബ് കദിവാൾ (22), അയ്യൂബ് സുൻസാര (20), ഷഫ്രിയ റായിസ് മുക്തി (21), മുഹമ്മദ് ഹസ്സൻ കർദിയ (20) എന്നിവരെയാണ് കഴിഞ്ഞ ദിവസം എടിഎസ് അറസ്റ്റ് ചെയ്തത്.
Story Summary
The Gujarat Anti-Terrorism Squad revealed that the five recently arrested Jaish-e-Mohammed terrorists underwent advanced training in bomb-making and chemical weapons in Jammu and Kashmir. The module was plotting a major terror attack targeting prominent hotels in Ahmedabad and had conducted test explosions in eight locations before being apprehended.


