ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിലാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. അനധികൃതമായി എത്തിയ പല ഡ്രൈവർമാരും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മാരകമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.(Donald Trump Proposes Replacing Immigrant Truck Drivers With Veterans)
ഈ പുതിയ നിർദ്ദേശം നടപ്പിലായാൽ യുഎസിലെ ട്രക്കിങ് മേഖലയെ ആശ്രയിക്കുന്ന, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിച്ചേക്കും. അനധികൃതമായി എത്തിയ കുടിയേറ്റക്കാരായ ഡ്രൈവർമാർക്കെതിരെ ഉടൻ തന്നെ ചരിത്രപരമായ നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. “പലർക്കും റോഡിലെ ബോർഡുകൾ വായിക്കാൻ അറിയില്ല. പലരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണ്. അവർ അമേരിക്കൻ റോഡുകളിലൂടെ വണ്ടിയോടിക്കാൻ യോഗ്യരല്ല,” ട്രംപ് ആരോപിച്ചു.
ഇവർക്ക് പകരം അമേരിക്കൻ സൈനികർക്ക് ട്രക്ക് ഡ്രൈവിങ്ങിൽ പരിശീലനം നൽകി മുൻഗണന നൽകുമെന്നും, യുഎസ് മിലിട്ടറിയിൽ ഭാരമേറിയ വാഹനങ്ങൾ ഓട പരിചയമുള്ള വിമുക്തഭടന്മാർക്ക് നേരിട്ട് കൊമേഴ്‌സ്യൽ ഡ്രൈവിങ് ലൈസൻസ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ കുടിയേറ്റക്കാർ, പ്രത്യേകിച്ച് സിഖ് വംശജർ, അമേരിക്കൻ ട്രക്കിങ് വ്യവസായത്തിൽ നിർണായക സ്വാധീനമുള്ളവരാണ്. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ പഞ്ചാബി-ഹരിയാന സ്വദേശികൾ ഈ മേഖലയിലുണ്ട്.
Story Summary
US President Donald Trump has proposed replacing undocumented immigrant truck drivers with American military veterans, claiming illegal operators compromise road safety. This policy shift could heavily impact thousands of Indian immigrants, especially from Punjab and Haryana, who form a massive segment of the US trucking workforce.


