സേലം: രാഷ്ട്രീയ പ്രവേശത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. കരൂർ ദുരന്തത്തെത്തുടർന്ന് ഇൻഡോർ പരിപാടികളിൽ ഒതുങ്ങിക്കൂടിയ പാർട്ടി, ഈ മാസം 13-ന് സേലത്ത് കരുത്ത് തെളിയിക്കാനാണ് തയ്യാറെടുക്കുന്നത്.(Vijay is coming to Sankagiri, Jayalalithaa’s domain)
മുൻ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയ കോട്ടയായിരുന്ന സേലത്തെ ശങ്കഗിരി തന്നെയാണ് വിജയ് തന്റെ അടുത്ത വേദിയായി തിരഞ്ഞെടുത്തത്. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ജയലളിത തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സ്ഥിരമായി ഉപയോഗിച്ചിരുന്ന ശങ്കഗിരിയിലെ മൈതാനം തന്നെ തിരഞ്ഞെടുത്തതിലൂടെ എ.ഐ.എ.ഡി.എം.കെ വോട്ടർമാരെ സ്വാധീനിക്കാമെന്ന് ടി.വി.കെ കണക്കുകൂട്ടുന്നു.
പൊതുയോഗത്തിനായി ടി.വി.കെ ഭാരവാഹികൾ പോലീസ് അനുമതി തേടിയിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തികച്ചും സമാധാനപരമായ മറുപടിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നൽകിയത്. ആരെയും ശത്രുക്കളായി കാണുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

