ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് വൈ. ഖേംചന്ദ് സിങ്ങിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.(End of President’s rule in Manipur, Y Khemchand Singh to lead BJP government)
സംസ്ഥാനത്തെ വംശീയ ചേരിതിരിവ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിസഭാ രൂപീകരണം. ഇതിന്റെ ഭാഗമായി കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്‌ജെന്നിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കുക്കി-മെയ്ത്തി വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വ്യക്തമായ നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
2023-ലെ കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എൻ. ബിരേൻ സിങ് സർക്കാർ രാജിവെച്ചിരുന്നു. 2025 ഫെബ്രുവരി മുതൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു. 60 അംഗ നിയമസഭയിൽ 37 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം നിലനിർത്തുന്നത്.
അധികാരമേൽക്കുന്ന ഖേംചന്ദ് സിങ് സർക്കാരിന് മുന്നിൽ കനത്ത വെല്ലുവിളികളാണുള്ളത്. തകർന്നുപോയ ക്രമസമാധാനം തിരികെ കൊണ്ടുവരിക. ആഭ്യന്തര കലാപത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവും ആശ്വാസ നടപടികളും. സായുധ സംഘങ്ങളുടെ പക്കലുള്ള ആയുധങ്ങൾ പിടിച്ചെടുക്കൽ. ഭരണകൂടത്തിന് നഷ്ടപ്പെട്ട പൊതുജന വിശ്വാസം തിരിച്ചുപിടിക്കുക എന്നിവ അവയിൽ ചിലത് മാത്രം.

