ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരത്തെ നടുക്കി വീണ്ടും കൂട്ടവെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം അരങ്ങേറിയത് (toronto shooting news). ജനത്തിരക്കേറിയ നഗരമധ്യത്തിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് അന്തർദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രശസ്തമായ സൽസ ഫെസ്റ്റിവൽ നടന്നുകൊണ്ടിരുന്ന, നിരവധി കടകളും റെസ്റ്റോറന്റുകളും സ്ഥിതി ചെയ്യുന്ന പ്രധാന തെരുവിലാണ് വെടിവെപ്പുണ്ടായത്. ഫെസ്റ്റിവലിന്റെ ഭാഗമായി വൻ ജനക്കൂട്ടം തടിച്ചുകൂടിയ സമയത്തായിരുന്നു അക്രമി വെടിയുതിർത്തത്. ഇതോടെ പ്രദേശത്ത് വൻ പരിഭ്രാന്തി പരക്കുകയും ജനങ്ങൾ ചിതറിയോടുകയും ചെയ്തു. വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായും വളഞ്ഞു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷ മുൻനിർത്തി പ്രദേശത്തുനിന്ന് മുഴുവൻ ജനങ്ങളെയും ഒഴിപ്പിച്ചതായും ടൊറന്റോ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട അക്രമിക്കായി പോലീസ് വൻ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
കാനഡയിൽ സമീപകാലത്തായി തോക്ക് അക്രമങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം മോൺട്രിയലിൽ ഉണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ ഒരു സ്കൂളിലുണ്ടായ മാരകമായ വെടിവെപ്പിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.
Story Summary:
Two people were killed and three others injured in a shooting incident near a Salsa festival venue in Toronto, Canada, on Saturday night. Toronto Police have cordoned off the area and launched a massive manhunt for the suspect.

