ജയ്സാൽമർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പതിമൂന്നുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് (sri ganganagarrape case) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളും വീഡിയോകളും പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കി പൊലീസ് രംഗത്ത്. പീഡനത്തിനിരയായ പെൺകുട്ടി മരണപ്പെട്ടുവെന്ന രീതിയിൽ ബുധനാഴ്ച രാവിലെ മുതൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശ്രീഗംഗാനഗർ പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെടുത്തി അടിസ്ഥാനരഹിതമായ ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്ന് ശ്രീഗംഗാനഗർ എസ്പി ഹരി ശങ്കർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതും, അന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ പ്രചരിക്കുന്ന കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾക്കും പ്രതികളെ പൊലീസ് മർദിക്കുന്ന വീഡിയോകൾക്കും ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അഡീഷണൽ എസ്പി ദീപക് കുമാറും സന്ദേശത്തിലൂടെ വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പുകൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
രാജ്യത്തെത്തന്നെ നടുക്കിയ അതിക്രൂരമായ പീഡന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീഗംഗാനഗറിൽ നിന്ന് പുറത്തുവന്നത്. ജൂൺ 18-ന് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. വനിതാ പൊലീസിന്റെ കൗൺസിലിംഗിനിടെയാണ്, റിക്ഷാ ഡ്രൈവർ തന്നെ ഹോട്ടലുകാർക്ക് കൈമാറിയതായും അഞ്ച് ദിവസങ്ങളിലായി മുപ്പത്തിരണ്ടോളം പേർ പീഡിപ്പിച്ചതായും കുട്ടി വെളിപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ പെൺകുട്ടിയെ പാർപ്പിച്ചിരുന്ന ‘ജോയ് ഇൻ’, ‘സഫയർ ഇൻ’ ഉൾപ്പെടെയുള്ള മൂന്ന് അനധികൃത ഹോട്ടലുകൾ ജൂലൈ ഒന്നിന് ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ ഇടപെടുകയും 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റിനും എസ്പിക്കും നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ അനധികൃത ഹോട്ടലുകൾക്കെതിരെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ശക്തമായ സംയുക്ത പരിശോധന തുടരുമെന്ന് ഭരണകൂടം വ്യക്തമാക്കി.
Story Summary: Sri Ganganagar police have dismissed social media rumors claiming the death of a 13-year-old gang-rape victim as completely fake and misleading. While 14 suspects have been arrested and three illegal hotels demolished, authorities warned of strict legal action against anyone spreading misinformation or revealing the victim’s identity.

