ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസും പുറത്തുവരാനിരിക്കുന്ന എപ്സ്റ്റീൻ ഫയലുകളും പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഉപയോഗിച്ചു. ഇതിനാൽ പ്രധാനമന്ത്രി ഒരു ‘കോംപ്രമൈസ്ഡ്’ നേതാവായി മാറിയെന്ന് രാഹുൽ ആരോപിച്ചു.(Rahul Gandhi lashes out at PM Modi over India-US trade deal)
അമേരിക്കൻ ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണ്. അതിൽ എന്താണുള്ളതെന്ന് അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സത്യം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുന്നത് ഇന്ത്യൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കും. പരുത്തി, ഗോതമ്പ്, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ തീരുവ ഒഴിവാക്കുന്നത് കർഷകരോടുള്ള ചതിയാണെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്കുള്ളിൽ ‘സറണ്ടർ മോദി’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇന്ത്യയുടെ നയങ്ങൾ പ്രഖ്യാപിക്കാൻ ട്രംപിന് ആരാണ് അനുമതി നൽകിയതെന്ന് പ്രതിപക്ഷം ചോദ്യമുന്നയിച്ചു. ബഹളത്തെത്തുടർന്ന് ലോക്സഭ ഉച്ചവരെ നിർത്തിവെച്ചു. അതേസമയം പ്രധാനമന്ത്രിയെ എൻഡിഎ എംപിമാർ മുദ്രാവാക്യം വിളികളോടെയാണ് വരവേറ്റത്.

