നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരണപ്പെട്ടു (Nadapuram Taluk Hospital). അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുടവന്തേരി സ്വദേശി പാലൊള്ളത്തിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. താലൂക്ക് ആശുപത്രി അധികൃതരുടെ കടുത്ത മെഡിക്കൽ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമാണ് ചന്ദ്രനെ തുടർചികിത്സയ്ക്കായി നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിക്ക് നൽകേണ്ട കൃത്യമായ ചികിത്സാ വിവരങ്ങൾ മെഡിക്കൽ കോളേജിൽനിന്ന് എഴുതി നൽകിയിരുന്നു. എന്നാൽ, താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ചന്ദ്രന് ശക്തമായ ഉറക്കഗുളിക എഴുതി നൽകുകയായിരുന്നു. ഗുളിക കഴിച്ചതിന് പിന്നാലെ ചന്ദ്രൻ പൂർണ്ണമായും അബോധാവസ്ഥയിലാവുകയും നില വഷളാവുകയുമായിരുന്നു. പരിഭ്രാന്തരായ മക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ അവർ തയ്യാറായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചന്ദ്രൻ എന്ന പേരുള്ള മറ്റൊരു രോഗിക്ക് നൽകേണ്ട കടുത്ത ഡോസിലുള്ള ഉറക്കഗുളികയാണ് മാറി നൽകിയതെന്ന് വ്യക്തമായത്. ഇതിനിടെ ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വീഴ്ച മറയ്ക്കാനായി ഡ്യൂട്ടി ഡോക്ടർ ആശുപത്രിയിലെ ഒപി (OP) ടിക്കറ്റും മെഡിക്കൽ രേഖകളും തിരുത്തിയതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു.
നില അതീവ ഗുരുതരമായതിനെ തുടർന്നാണ് ചന്ദ്രനെ അടിയന്തരമായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മരണത്തിന് കാരണക്കാരായ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് വിവരം.
Story Summary:
Palollathil Chandran, a patient who went into a coma after being mistakenly given the wrong medication at Nadapuram Taluk Hospital, passed away at Kozhikode Medical College Hospital. Relatives alleged medical negligence, stating that a strong sleeping pill meant for another patient with the same name was administered, and the duty doctor later altered hospital records to cover up the mistake.

