എറണാകുളം: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി (Ansiba Hassan Complaint Tini Tom). പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി, ബി.എൻ.എസ് (BNS) 173 (5) വകുപ്പ് പ്രകാരം കേസ് എടുക്കാൻ കടവന്ത്ര പൊലീസിന് നിർദ്ദേശം നൽകി.
അമ്മ (AMMA) സംഘടനയിലെ തർക്കങ്ങൾക്കിടെ ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി. എന്നാൽ ഇതൊരു തമാശ മാത്രമാണെന്നായിരുന്നു നേരത്തെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം കോടതി തള്ളി. സംഭവത്തിൽ നടി നീന കുറുപ്പിന്റെ മൊഴി നിർണ്ണായകമായതായാണ് വിവരം. നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പൊലീസ് തന്നോട് വലിയ അനീതിയാണ് കാണിച്ചതെന്നും അൻസിബ പ്രതികരിച്ചു. ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ടെങ്കിലും അതിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.
Summary: The Ernakulam First Class Judicial Magistrate Court has ordered a detailed police investigation into actor Tini Tom following a complaint by actress Ansiba Hassan, who alleged communal harassment. Rejecting the earlier police report that dismissed the incident as a “joke,” the court observed that prima facie, a criminal offense has been committed under BNS 173 (5) and directed the Kadavanthra police to register a case. The court decision is considered a significant development in the ongoing internal disputes within the actors’ association, ‘AMMA’.

