ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ തയ്യാറാക്കി. രേഖയ്ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗീകാരം നൽകി. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അടക്കം പാർലമെന്ററി സ്ഥാനങ്ങളോട് വലിയ ആഗ്രഹമുണ്ടെന്നും, അധികാരത്തോടുള്ള ഈ മനോഭാവം പാർട്ടിയിൽ തെറ്റായ പ്രവണതകൾക്ക് വഴിവെച്ചെന്നും രേഖയിൽ വിമർശനമുണ്ട്. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ രേഖ വിശദമായി ചർച്ച ചെയ്യും. (CPIM Rectification Document)
കേരള ഘടകം നൽകിയ റിപ്പോർട്ട് അതേപടി അംഗീകരിക്കാതെ, പിബിയിൽ ഉയർന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് രേഖയ്ക്ക് അന്തിമ രൂപം നൽകിയിരിക്കുന്നത്. മുതിർന്ന നേതാക്കൾ മറ്റൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ചതും തെറ്റായ പ്രവണതയായാണ് വിലയിരുത്തപ്പെടുന്നത്. പാർലമെന്ററി സംവിധാനത്തിലൂടെ മാത്രം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് ചൂണ്ടിക്കാട്ടുന്ന രേഖ, പാർട്ടി പ്രവർത്തകരും നേതാക്കളും ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കർശനമായി നിർദ്ദേശിക്കുന്നു.
പിബി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി എം.എ. ബേബി ആണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ലെങ്കിലും, പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകൾ തിരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരുംദിവസങ്ങളിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ രേഖയുടെ അടിസ്ഥാനത്തിൽ വലിയ ചർച്ചകൾ തന്നെ പാർട്ടിയിൽ നടന്നേക്കും.
Summary: Following recent election setbacks, the CPI(M) Politburo has approved a new “rectification document” aimed at correcting internal deviations. The document criticizes senior leaders, particularly in Kerala, for harboring excessive ambitions for parliamentary positions. It highlights that some senior leaders even contested as part of other political fronts, reflecting a dangerous shift toward parliamentary power. The CPI(M) has emphasized that believing parliamentary systems alone can solve public issues is a misconception.

