ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ വീട്ടിൽ ഗോമാംസം (ബീഫ്) സൂക്ഷിക്കുകയും പാകം ചെയ്യുകയും ചെയ്തെന്ന ആരോപണത്തിൽ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു (Uttar Pradesh beef ban arrest). രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാംസം കണ്ടെടുത്തെന്നാണ് ഔദ്യോഗിക വിശദീകരണം. ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം (Uttar Pradesh Prevention of Cow Slaughter Act) മൂന്ന് സ്ത്രീകൾക്കെതിരെയും പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
കൗശാംബിയിലെ ഒരു പ്രത്യേക വീട്ടിൽ ചിലർ ഗോമാംസം കൊണ്ടുവന്ന് നിയമവിരുദ്ധമായി പാകം ചെയ്യുന്നുണ്ടെന്ന് ബുധനാഴ്ചയാണ് പോലീസിന് രഹസ്യവിവരണം ലഭിക്കുന്നത്. തുടർന്ന് വലിയ പോലീസ് സന്നാഹം സ്ഥലത്തെത്തി വീട് വളയുകയായിരുന്നു. പോലീസ് റെയ്ഡിനായി എത്തിയതോടെ വീട്ടിലുണ്ടായിരുന്ന നാല് പുരുഷന്മാർ പോലീസിനെ വെട്ടിച്ച് ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു.
ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിച്ച സമയത്ത് അവിടെയുണ്ടായിരുന്ന സ്ത്രീകളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന വനിതാ പോലീസുകാർ ചേർന്ന് ഇവരെ തടഞ്ഞു വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വീട്ടിൽ നിന്ന് ഒരു കിലോഗ്രാം വേവിക്കാത്ത മാംസവും, അടുക്കളയിലെ ഒരു പാത്രത്തിൽ പാകം ചെയ്ത നിലയിൽ മറ്റൊരു കിലോഗ്രാം മാംസവും പോലീസ് കണ്ടെടുത്തു.
പിടിച്ചെടുത്ത മാംസം ഗോമാംസം തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഇതിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് (FSL) അയച്ചിട്ടുണ്ടെന്ന് കൗശാംബി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ഒളിവിൽ പോയ നാല് പുരുഷന്മാർക്കായി പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കുന്നു.
Story Summary: Three women were arrested in Kaushambi, Uttar Pradesh, for allegedly cooking and possessing beef in their house. Following a tip-off, police raided the house and recovered 2 kg of meat, which has been sent to a forensic lab for testing. Four men fled the scene during the raid.

