ഡൽഹി: പാസ്പോർട്ട് സേവനങ്ങളുടെ ഫീസിൽ വർധനവ് വരുത്തിയതായി റിപ്പോർട്ട് (Indian Passport Fee Hike). പുതുക്കിയ നിരക്ക് പ്രകാരം 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 18 വയസ്സിന് മുകളിലുള്ളവർ 2,500 രൂപയും 15 മുതൽ 18 വയസ്സ് വരെയുള്ളവർ 1,750 രൂപയും നൽകേണ്ടിവരും. ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
നിലവിൽ 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 1,500 രൂപയാണ് ഫീസ്. പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ പ്രായപൂർത്തിയായ അപേക്ഷകർക്ക് 1,000 രൂപയുടെ അധിക ചെലവ് ഉണ്ടാകും. അതേസമയം, 60 പേജുള്ള പാസ്പോർട്ടിന് 3,500 രൂപയും തത്കാൽ (Tatkal) സേവനത്തിന് 5,000 രൂപയും ഫീസ് നിശ്ചയിച്ചതായും റിപ്പോർട്ടുകളുണ്ട്.
പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്പോർട്ടുകൾക്ക് പകരം പുതിയതിന് അപേക്ഷിക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നിവയ്ക്കും പുതുക്കിയ നിരക്കുകൾ ബാധകമാകും. ഇന്ത്യയിലെ അപേക്ഷകർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഈ മാറ്റം ബാധകമാണെന്നാണ് സൂചന.
2012-ന് ശേഷമുള്ള ആദ്യ പ്രധാന ഫീസ് പരിഷ്‌കാരമാണിതെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് 27 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുന്നുണ്ട്. കൂടാതെ 47 രാജ്യങ്ങൾ വിസ ഓൺ അറൈവൽ സൗകര്യവും 66 രാജ്യങ്ങൾ ഇ-വിസ സൗകര്യവും ഇന്ത്യൻ പൗരന്മാർക്ക് നൽകുന്നുണ്ട്.
ഇതിനിടെ, പാസ്പോർട്ട് ഇന്ത്യൻ പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടുത്തിടെ വീണ്ടും വ്യക്തമാക്കിയിരുന്നു. പാസ്പോർട്ട് പ്രധാനമായും അന്താരാഷ്ട്ര യാത്രകൾക്കും വ്യക്തിയുടെ ദേശീയത രേഖപ്പെടുത്തുന്നതിനുമായി നൽകുന്ന ഔദ്യോഗിക യാത്രാരേഖയാണെന്നും മന്ത്രാലയം വിശദീകരിച്ചു.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രേഖയാണ് പാസ്പോർട്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ അത് തിരികെ നൽകേണ്ട ബാധ്യത പാസ്പോർട്ട് ഉടമയ്ക്കുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Story Summary: Passport fees are set to increase from July 1, with higher charges for new applications, renewals, Tatkal services, and police clearance certificates. The revision applies to both applicants in India and Indians living abroad.

