ന്യൂഡൽഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി ആവിഷ്കരിച്ച ‘അന്ത്യോദയ അന്ന യോജന’ പദ്ധതിയിൽ കേന്ദ്ര സർക്കാർ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. നിലവിൽ ഒരു കുടുംബത്തിന് പ്രതിമാസം 35 കിലോ എന്ന നിശ്ചിത നിരക്കിലുള്ള ഭക്ഷ്യധാന്യ വിഹിതം, കുടുംബത്തിലെ ഓരോ അംഗത്തിനും 7 കിലോ എന്ന തോതിലേക്ക് മാറ്റാനാണ് തീരുമാനം. പരമാവധി 35 കിലോ വരെയായിരിക്കും ഇത്തരത്തിൽ ലഭിക്കുക.(Antyodaya Anna Yojana Food Distribution, Central Government Proposes Changes)
നിലവിലെ വ്യവസ്ഥയനുസരിച്ച്, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ എല്ലാ എ.എ.വൈ കുടുംബങ്ങൾക്കും പ്രതിമാസം 35 കിലോ ധാന്യമാണ് ലഭിക്കുന്നത്. ഇത് വലിയ കുടുംബങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയിലുള്ള ‘പ്രയോറിറ്റി’ വിഭാഗത്തിന് ഒരാൾക്ക് 5 കിലോ വീതം ലഭിക്കുമ്പോൾ, അതിലും താഴെത്തട്ടിലുള്ള എ.എ.വൈ കുടുംബങ്ങളിലെ വലിയ കുടുംബങ്ങൾക്ക് പ്രതിശീർഷ വിഹിതം കുറയുന്ന അവസ്ഥയാണുള്ളത്. ഈ അസമത്വം പരിഹരിക്കാനാണ് സർക്കാർ നീക്കം.
കുടുംബത്തിലെ ഓരോ വ്യക്തിക്കും 7 കിലോ ധാന്യം വീതം ലഭിക്കും. ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി വിഹിതം 35 കിലോയായി തുടരും. ഉദാഹരണത്തിന്, അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് 35 കിലോ ലഭിക്കും. രണ്ടംഗങ്ങളുള്ള കുടുംബത്തിന് 14 കിലോയായിരിക്കും ലഭിക്കുക. വലിയ കുടുംബങ്ങൾക്ക് കൂടുതൽ ഗുണം ലഭിക്കുന്ന രീതിയിൽ പദ്ധതിയെ ശാക്തീകരിക്കുക. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013-ൽ ഇതിനായി ഭേദഗതികൾ കൊണ്ടുവരും. ഈ ഭേദഗതി സംബന്ധിച്ച കരട് ബില്ലിൽ പൊതുജനങ്ങൾക്ക് ജൂലൈ 13 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. നിലവിൽ അന്ത്യോദയ വിഭാഗത്തിനും പ്രയോറിറ്റി വിഭാഗത്തിനും സൗജന്യമായാണ് അരിയും ഗോതമ്പും നൽകുന്നത്.
Story Summary
The central government proposes to transition Antyodaya Anna Yojana (AAY) benefits from a fixed 35 kg per household to 7 kg per person, capped at 35 kg per month. This amendment aims to address current inequities where large poor families receive less per-capita support than other welfare categories, and the public can submit feedback on the bill until July 13.

