മുംബൈയിൽ കനത്ത മഴയ്ക്കിടയിൽ നടപ്പിലാക്കിയ പരിശോധനയ്ക്കിടെ മേയറുടെ കൺമുന്നിൽ വെച്ച് ശുചീകരണ തൊഴിലാളി ഓവുചാലിൽ വീണു. ദാദറിൽ വെച്ചാണ് ബിഎംസി (BMC) ജീവനക്കാരനായ തൊഴിലാളി അബദ്ധത്തിൽ ഓവുചാലിലേക്ക് വീണത് (Mumbai Manhole Accident). സംഭവത്തിൽ രോഷാകുലയായ മേയർ റിതു താവ്‌ഡെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കർശനമായി താക്കീത് ചെയ്തു. ഇനി ഏതെങ്കിലും മാൻഹോളുകൾ തുറന്നിട്ടതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട വാർഡ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് അവർ പറഞ്ഞു.
മഴവെള്ളം ഒഴുക്കി വിടാനായി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് മാൻഹോൾ തുറന്നിട്ടതെന്നും, എന്നാൽ അവിടെ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നുവെന്നും മേയർ വിശദീകരിച്ചു. മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാതെ നടന്നതാണ് അപകടത്തിന് കാരണമായതെന്ന് അവർ പറഞ്ഞു. മുംബൈ നഗരത്തിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മേയർ നേരിട്ട് രംഗത്തിറങ്ങി പരിശോധനകൾ നടത്തുകയായിരുന്നു.
മുംബൈയിലെ മഴക്കെടുതിയെച്ചൊല്ലി രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. നഗരത്തിലെ വികസനപ്രവർത്തനങ്ങളിലും വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളിലും ബിജെപി സർക്കാർ വീഴ്ച വരുത്തിയെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ ആരോപിച്ചു. എന്നാൽ, വീട്ടിലിരുന്ന് വിമർശിക്കുന്നവർക്ക് മറുപടിയില്ലെന്നും, തങ്ങൾ നേരിട്ട് ഇറങ്ങി പ്രവർത്തിക്കുകയാണെന്നും മേയർ തിരിച്ചടിച്ചു. കനത്ത മഴയിൽ മതിൽ ഇടിഞ്ഞും മരങ്ങൾ കടപുഴകിയും നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Summary: A sanitation worker associated with the Brihanmumbai Municipal Corporation (BMC) fell into an open manhole during Mumbai Mayor Ritu Tawde’s inspection of rain-affected areas in Dadar. Furious over the incident, the Mayor warned officials of strict action, including suspension, if any manholes are left uncovered.

