പഞ്ചാബിലെ ബത്തീൻഡയിൽ ബിജെപി നേതാവും ഡോക്ടറുമായ തർസേം ഗാർഗിന്റെ ക്ലിനിക്കിന് നേരെ പെട്രോൾ ബോംബ് ആക്രമണം. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത് (Bathinda Petrol Bomb Attack). മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഒരാൾ പുറത്ത് കാവൽ നിൽക്കുകയും കുപ്പിയിൽ പെട്രോൾ നിറച്ച് തീ കൊളുത്തി ക്ലിനിക്കിനുള്ളിലേക്ക് എറിയുകയുമായിരുന്നു. രണ്ടാമത്തെയാൾ ഈ ആക്രമണം വീഡിയോ പകർത്തുകയും ചെയ്തു. പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ പരിസരവാസികൾ പരിഭ്രാന്തരായി സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും അക്രമികൾ വേഗത്തിൽ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ആക്രമണ സമയത്ത് ഡോക്ടർ തർസേം ഗാർഗ് ക്ലിനിക്കിലുണ്ടായിരുന്നു. തനിക്ക് ആരോടും ശത്രുതയില്ലെന്നും ആരിൽ നിന്നും ഭീഷണികൾ നേരിട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് ട്രേഡ് വിംഗ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം, മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉടൻ തന്നെ ബത്തീൻഡ സന്ദർശിക്കാൻ ഇരിക്കെ നടന്ന ഈ ആക്രമണം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസെന്ന് എസ്പി സിറ്റി നരീന്ദർ സിംഗ് അറിയിച്ചു.
Summary: A petrol bomb was thrown at the clinic of BJP leader Dr. Tarsem Garg in Bathinda, Punjab, by two masked individuals late Monday night. The attackers, one of whom filmed the incident, fled the scene immediately after the explosion. Dr. Garg, a former Aam Aadmi Party member who switched to the BJP, stated he had no known enmities or threats. The attack has caused widespread panic and raised serious questions regarding police security, especially with Chief Minister Bhagwant Mann’s scheduled visit to the area.

