ആഗ്ര: മഥുരയിലെ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ-സംസ്ഥാൻ ട്രസ്റ്റിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് മഥുരയിലെ സംഭവവികാസങ്ങൾ.(Mathura Krishna Janmasthan Trust seeks official probe into financial allegations)
ദിനേഷ് “ഫലാഹാരി” മഹാരാജ് എന്ന സന്യാസിയാണ് ക്ഷേത്ര ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംഭാവനകൾ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, ‘ചപ്പൻ ഭോഗ്’ തുടങ്ങിയ വഴിപാടുകളിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയിൽ സുതാര്യതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ട്രസ്റ്റ് സെക്രട്ടറി വഴിവിട്ട രീതിയിൽ 1,000 കോടി രൂപയുടെ ആസ്തി ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാതെയാണ് താൻ സേവനം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിഗത സ്വത്തുക്കളെക്കുറിച്ചും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിന്റെ ഫലം പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനും പണം തട്ടാനുള്ള ഗൂഢാലോചനയ്ക്കും എതിരെ ഫലാഹാരി മഹാരാജിനെതിരെ ട്രസ്റ്റ് ഗോവിന്ദ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് മഥുരയിലെ വിവാദങ്ങളും ഉയർന്നുവന്നത്.
Story Summary
The Shri Krishna Janmasthan Seva-Sansthan has requested the Uttar Pradesh government for an official probe into allegations of financial misconduct made against it by seer Dinesh “Phalahari” Maharaj. The temple management has strongly denied the claims, describing them as malicious, and has filed a police complaint against the seer for extortion and defamation.

