ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വെടിനിർത്തൽ കരാറിനൊപ്പം വൻ സാമ്പത്തിക പദ്ധതികളും ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭാഗമായി 300 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപ ഫണ്ട് രൂപീകരിക്കാൻ പദ്ധതിയുണ്ടെന്നും, ഇതിൽ പകുതിയിലധികവും ഇതിനകം തന്നെ വിവിധ കമ്പനികൾ ഉറപ്പിച്ചു നൽകിക്കഴിഞ്ഞെന്നുമാണ് പുതിയ വിവരം (Iran US Peace Deal). വെള്ളിയാഴ്ച കരാർ ഒപ്പിടുന്നതിന് മുന്നോടിയായി പുറത്തുവരുന്ന ഈ വാർത്ത, യുദ്ധാനന്തര ഇറാനിലെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വലിയൊരു ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
ഈ നിക്ഷേപ ഫണ്ട് സർക്കാർ ധനസഹായമല്ല, മറിച്ച് പൂർണ്ണമായും സ്വകാര്യ മേഖലയിൽ നിന്നുള്ള മൂലധനമായിരിക്കും. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ഏഷ്യ, ദക്ഷിണാമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളിൽ നിന്നുള്ള വൻകിട കമ്പനികളാണ് ഇതിനായി പണം മുടക്കാൻ തയ്യാറായിരിക്കുന്നത്. ഊർജ്ജം, ലോജിസ്റ്റിക്സ്, നിർമ്മാണം, ഗതാഗതം എന്നീ മേഖലകളിൽ ഈ തുക നിക്ഷേപിക്കും. യുദ്ധത്തിൽ തകർന്ന മൊബാറകെ സ്റ്റീൽ കോംപ്ലക്സ്, എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിന് ഈ പണം ഉപയോഗിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
നേരത്തെ യുദ്ധനഷ്ടപരിഹാരമായി 400 ബില്യൺ ഡോളർ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ യുഎസ് തയ്യാറായിരുന്നില്ല. ഇതിന് പകരമായാണ് ‘റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് ഫണ്ട്’ എന്ന ആശയത്തിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. യുഎസുമായുള്ള അന്തിമ കരാർ ഒപ്പിട്ട ശേഷം മാത്രമേ ഈ ഫണ്ട് പ്രവർത്തനം തുടങ്ങുകയുള്ളൂ. പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഉപരോധങ്ങളാൽ സാമ്പത്തികമായി തളർന്നിരുന്ന ഇറാൻ, ഈ നിക്ഷേപങ്ങളിലൂടെ ആഗോള വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാണ് പദ്ധതിയിടുന്നത്.
Summary: A $300 billion private investment fund, dubbed the Reconstruction and Development Fund, is a key component of the upcoming US-Iran peace agreement, with over half the sum already pledged by global private investors. Designed to incentivize the finalization of the deal, the fund will focus on infrastructure, energy, and logistics, marking a potential economic revival for Iran after decades of international isolation.

