നാഗ്പൂർ: വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബലാത്സംഗം ചെയ്യുകയും പിന്നീട് ബ്ലാക്ക്മെയിൽ, പണം തട്ടിപ്പ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്ക്ക് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Nagpur Rape Case). സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപണ്ഡിതനെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചിട്ടുണ്ട്. പ്രധാന പ്രതിയായ അയാസ് മദാരെയും (26) സഹായി അമീൻ ഷെയ്ഖിനെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 24 വയസുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എഫ്ഐആർ പ്രകാരം, 2025 ഫെബ്രുവരി 8-ന് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രതി പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയെന്നാണ് ആരോപണം. ബോധം വീണ്ടെടുത്തപ്പോൾ തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തിയതായി യുവതി പരാതിയിൽ പറയുന്നു. ഇവ ഭർത്താവിനും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ഏകദേശം നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. കേസിൽ നിർണായക തെളിവായി ഒരു വൈറൽ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കണമെന്ന് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണുള്ളത്. യുവതിയുടെ കൈകൾ ബലമായി പിടിച്ചുവെച്ച് മതപരമായ മന്ത്രങ്ങൾ ചൊല്ലുന്നതും ചില ചടങ്ങുകൾ നടത്തുന്നതുമാണ് വീഡിയോയിലുള്ളതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ നിർബന്ധിച്ച് കൽമേശ്വറിലേക്ക് കൊണ്ടുപോയെന്നും അവിടെ ഒരു മതപണ്ഡിതൻ മതപരമായ ചടങ്ങുകൾ നടത്തി മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് താൻ മതം മാറിയതായി പ്രഖ്യാപിക്കുകയും പ്രതിയുമായി വിവാഹച്ചടങ്ങ് നടത്തിയതായി അറിയിക്കുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം.
മതപരിവർത്തന വിരുദ്ധ നിയമം, ബലാത്സംഗം, പണം തട്ടിപ്പ്, ബ്ലാക്ക്മെയിൽ, ആവർത്തിച്ചുള്ള ലൈംഗികാതിക്രമം, അന്ധവിശ്വാസ-മന്ത്രവാദ നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു. കേസിലെ എല്ലാ ആരോപണങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട മതപണ്ഡിതനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും നാഗ്പൂർ പോലീസ് അറിയിച്ചു.
Summary: A 24-year-old woman in Nagpur has accused a former classmate and his associates of rape, blackmail, extortion and forced religious conversion. Police have arrested two accused and launched a search for a cleric allegedly involved in the conversion ritual, while forensic examination of electronic evidence is underway.

