ബീജിംഗ്: പനി മാറാനും’ അച്ചടക്കം’ പഠിപ്പിക്കാനുമായി പത്തുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ സൂചികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു (China Baby Abuse News). ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിന്റെ ശരീരമാസകലം 600-ഓളം തവണ സൂചികൊണ്ട് കുത്തിയ പാടുകളാണ് ഡോക്ടർമാർ കണ്ടെത്തിയത്.
കഠിനമായ പനിയും അപസ്മാര ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നട്ടെല്ലിന് സമീപം തുന്നൽ സൂചി ഒടിഞ്ഞു തറഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷാങ്ഹായ് സിൻഹുവ ആശുപത്രിയിലെ സ്പൈൻ സർജനായ ഡോ. സുയി വെൻയുവാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് കുഞ്ഞിന്റെ ശരീരത്തിലെ നൂറുകണക്കിന് കുത്തേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇദ്ദേഹം പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം ആഗോളതലത്തിൽ ചർച്ചയായത്.
കുഞ്ഞ് കരയുമ്പോഴോ പനി വരുമ്പോഴോ ആണ് താൻ സൂചികൊണ്ട് കുത്തിയിരുന്നതെന്ന് ‘ദാവോ’ എന്ന് പേരുള്ള അമ്മ സമ്മതിച്ചു. ഇത്തരത്തിൽ കുത്തുന്നത് ഒരു നാടൻ ചികിത്സാ രീതിയാണെന്നും ഇത് കുഞ്ഞിന്റെ അസുഖം മാറ്റുമെന്നും കുഞ്ഞിനെ അനുസരണയുള്ളവനാക്കുമെന്നും താൻ വിശ്വസിച്ചിരുന്നതായി ഇവർ പോലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി വിജയകരമായി പുറത്തെടുത്തു. കുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.



