കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിയുമായി എം.ഡി സാബു എം. ജേക്കബ് (Sabu M Jacob). 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വാർത്താ ചാനലുകൾ ഉണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു എന്ന റിപ്പോർട്ടർ ടിവിയുടെ വാർത്ത ശുദ്ധകള്ളമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വസ്തുതകൾ പഠിക്കാതെയാണ് ചാനൽ ഇത്തരം വാർത്തകൾ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയും അദ്ദേഹം രൂക്ഷമായ പരാമർശങ്ങൾ നടത്തി. മാംഗോ ഫോൺ തട്ടിപ്പിലൂടെയും മുട്ടിൽ മരംമുറി കേസിലൂടെയുമാണ് ആന്റോ അഗസ്റ്റിനെ കേരളം അറിയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നത് ആവശ്യമായ ലൈസൻസുകൾ ഇല്ലാതെയാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് പുറത്തുവിടാൻ അദ്ദേഹം അധികൃതരെ വെല്ലുവിളിച്ചു. ആന്റോ അഗസ്റ്റിൻ എങ്ങനെ എം.ഡിയായെന്ന കാര്യത്തിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെയും തന്റെ സ്ഥാപനത്തെയും മനപ്പൂർവ്വം ഉപദ്രവിക്കാനാണ് ഇത്തരം വാർത്തകളിലൂടെ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.



