പത്തനംതിട്ട: കോട്ടാങ്ങലിൽ 26-കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി നസീറിന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Kottangal Nurse Murder Verdict). ബലാത്സംഗത്തിന് പത്ത് വർഷം തടവും അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവും ഇതിന് പുറമെ അനുഭവിക്കണം. 2019 ഡിസംബർ 15-നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. യുവതിയുടെ സുഹൃത്തായ ടിജിന്റെ വീട്ടിൽ ആരുമില്ലാത്ത നേരം നോക്കിയെത്തിയ നസീർ, യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം കെട്ടിത്തൂക്കുകയുമായിരുന്നു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ യുവതിയുടെ സുഹൃത്ത് ടിജിനെ പ്രതിയാക്കാൻ ശ്രമിക്കുകയും പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ടിജിൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൃതദേഹത്തിന്റെ നഖത്തിനുള്ളിൽ നിന്നും ലഭിച്ച തൊലിയുടെ അംശങ്ങൾ നസീറിന്റെ ഡിഎൻഎയുമായി ഒത്തുനോക്കിയതാണ് കേസിൽ വഴിത്തിരിവായത്. നിരപരാധിയായ തന്നെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഇപ്പോൾ ടിജിൻ.
Summary
Nazeer was sentenced to life imprisonment for the 2019 rape and murder of a nurse in Kottangal. The Crime Branch solved the case using DNA evidence after local police had initially wrongly accused and tortured the victim’s friend, Tijin.

