തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത ആശയക്കുഴപ്പങ്ങൾക്ക് പിന്നാലെ കോളറ സ്ഥിരീകരണത്തിലും ആരോഗ്യവകുപ്പിൽ ഏകോപനമില്ലായ്മ (Kerala health department confusion). പാലക്കാട് ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചതായി തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും, തൊട്ടുപിന്നാലെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന തിരുത്തുമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (DMO) രംഗത്തെത്തി. ഇതോടെ നിപയ്ക്ക് പിന്നാലെ മറ്റൊരു ഗുരുതര രോഗത്തിന്റെ കാര്യത്തിലും ആരോഗ്യവകുപ്പ് പ്രതിരോധത്തിലായി.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പാലക്കാട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ച വിവരം ആരോഗ്യമന്ത്രി പരസ്യപ്പെടുത്തിയത്. എന്നാൽ മിനിറ്റുകൾക്കകം, പാലക്കാട് ഡിഎംഒ ഈ പ്രസ്താവന തിരുത്തി. വയറിളക്കം, ഛർദ്ദി തുടങ്ങിയ ഗുരുതര ലക്ഷണങ്ങളോടെ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർക്ക് കോളറ ബാധയുണ്ടോ എന്ന് സംശയിച്ചിരുന്നുവെന്നും എന്നാൽ നിലവിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിഎംഒ വ്യക്തമാക്കിയത്. ഒടുവിൽ മന്ത്രിയുടെ പ്രസ്താവന ഔദ്യോഗികമായി തിരുത്താതെ, ഡിഎംഒ നൽകിയ വിശദീകരണ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഓഫീസ് മാധ്യമങ്ങൾക്ക് കൈമാറി തടിയൂരുകയായിരുന്നു.
നേരത്തെ കോഴിക്കോട്ടെ നിപ രോഗബാധയുടെ കാര്യത്തിലും സമാനമായ രീതിയിൽ മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. പുണെ വൈറോളജി ലാബിൽ നിന്നുള്ള ഔദ്യോഗിക പരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുമ്പോൾ, ഫലം പോസിറ്റീവാണെന്ന് കോഴിക്കോട് കളക്ടർ സ്ഥിരീകരിച്ചിരുന്നു. കളക്ടർ വിവരം തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നായിരുന്നു അന്ന് മന്ത്രി നൽകിയ വിശദീകരണം.
അതേസമയം, സംസ്ഥാനത്ത് അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി രൂപപ്പെട്ടിട്ടും ഇടപെടുലുകളില്ലാതെ അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി ഏകോപിപ്പിക്കാനോ പൊതുജനങ്ങളുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കാനോ ഉത്തരവാദപ്പെട്ട മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ രംഗത്തില്ലാത്ത സ്ഥിതിയാണുള്ളത്. അനാസ്ഥ പൂർണ്ണമായി വെടിഞ്ഞ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
നിപ സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി ജനങ്ങളെ അറിയിക്കുന്നതിലും രോഗിയുടെ കൃത്യമായ ആരോഗ്യസ്ഥിതി വിവരിക്കുന്നതിലുമെല്ലാം മന്ത്രിയും ജില്ല ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് വെളിവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതുപോലും വകുപ്പ് മന്ത്രി കൃത്യസമയത്ത് അറിഞ്ഞില്ല എന്നത് ഗൗരവതരമായ വീഴ്‌ചയാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന നിപ രോഗിക്ക് ആവശ്യമായ അത്യാവശ്യ മരുന്നുകൾ പോലും യഥാസമയം എത്തിക്കാൻ സാധിച്ചിട്ടില്ലെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, എങ്കിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാറിന് സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
Story Summary: Following the Nipah virus confusion, a lack of coordination in Kerala’s health department resurfaced as the Health Minister announced two cholera cases in Palghar, which was immediately refuted by the Palakkad DMO. Meanwhile, the CPM State Secretariat strongly criticized the government for its negligence and poor coordination between the minister and district officials.

