നോട്ടിംഗ്ഹാംഷയർ: യുകെയിലെ സട്ടൺ-ഇൻ-ആഷ്ഫീൽഡിലെ സട്ടൺ ലോൺ പാർക്കിൽ വെച്ച് പതിനെട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ സ്വദേശിയായ അഭയാർഥിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു. 28 വയസ്സുള്ള ഷെറാസ് മാലിക് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പത്ത് വർഷത്തെ തടവിന് പുറമേ നാല് വർഷം എക്സ്റ്റൻഡഡ് ലൈസൻസിലും കോടതി വിധി പുറപ്പെടുവിച്ചു.(Pakistani asylum seeker sentenced to 10 years for rape in UK)
കഴിഞ്ഞ വർഷം ജൂൺ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ മദ്യപിച്ചിരുന്ന യുവതിയെ, സുഹൃത്ത് താൽക്കാലികമായി മാറിനിന്ന സമയത്ത് ഷെറാസ് മാലിക്കും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു. യുവതിയെ നോക്കിക്കൊള്ളാൻ സുഹൃത്ത് ഏൽപ്പിച്ചതായിരുന്നു ഇവർ. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ഒരാൾ യുവതിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ മാലിക്കും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതിരോധിക്കാൻ ശ്രമിച്ച യുവതിയുടെ മുഖത്തും തലയിലും ഷെറാസ് മാലിക്കിന്റെ ഭാഗത്തുനിന്നും കനത്ത മർദ്ദനമേറ്റു. ആക്രമണത്തിന് ശേഷം യുവതിയെ മോശമായ വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതായും ജഡ്ജി സൈമൺ ആഷ് കെസി നിരീക്ഷിച്ചു. പാകിസ്ഥാനിൽ ജനിച്ച് ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ഷെറാസ് യുകെയിൽ എത്തിയത്. ഇയാളുടെ അഭയാർഥി അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. വിചാരണ തീരുന്നത് വരെ കുടിയേറ്റ പദവിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ വിലക്കുണ്ടായിരുന്നു.
യുവതിയെ ആദ്യം ബലാത്സംഗം ചെയ്ത ആളെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിംഗ്ഹാംഷയർ പോലീസ് തുടരുകയാണ്. പ്രതി ഒരു ചെറിയൊരു പശ്ചാത്താപം പോലും പ്രകടിപ്പിക്കുന്നില്ലെന്നും ഇയാൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ യുവതി കടുത്ത മാനസികാഘാതത്തിലാണ്. താൻ അനുഭവിക്കുന്ന ഭയാനകമായ സ്വപ്നങ്ങളെക്കുറിച്ച് അവർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
Story Summary
A 28-year-old Pakistani asylum seeker, Sheraz Malik, has been sentenced to 10 years in prison by a UK court for the brutal rape of a vulnerable 18-year-old woman in a Nottinghamshire park. The victim was initially attacked by another man in Malik’s group before Malik proceeded to sexually assault and physically strike her. Authorities are currently still searching for the first assailant involved in the incident.

