ന്യൂഡൽഹി : എയർ ഇന്ത്യ വിമാനപകടം നടന്ന് ഒരു വർഷമായിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നടപടിക്കെതിരെ പൈലറ്റുമാരുടെ സംഘടനയായ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്’ രംഗത്ത്. വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാനയാത്രയുടെ ദുരൂഹത നീക്കാൻ അധികൃതർക്ക് കഴിയാത്തത് ഗൗരവകരമാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് സി എസ് രൺധാവ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.(Ahmedabad air crash, Pilot Union Questions Delay In Crash Probe Report)
കഴിഞ്ഞ വർഷം അഹമ്മദാബാദിലുണ്ടായ ദുരന്തത്തിൽ 261 പേർക്കാണ് ജീവൻ നഷ്ടമായത്. വിമാനത്തിലെ 242 യാത്രക്കാരും ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തുണ്ടായിരുന്ന 19 പേരും ഇതിൽ ഉൾപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതാണ് അപകടകാരണമെന്ന് കണ്ടെത്തിയെങ്കിലും, പൈലറ്റുമാരുടെ കോക്പിറ്റ് സംഭാഷണങ്ങൾ മാത്രം ഉൾപ്പെടുത്തി പുറത്തുവിട്ട ഇടക്കാല റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് അസോസിയേഷനും പൈലറ്റ് സുമീത് സബർവാളിന്റെ കുടുംബവും കോടതിയെ സമീപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം 12 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. എന്നാൽ അമേരിക്കയിൽ വിമാനത്തിന്റെ ജനറൽ ഇലക്ട്രിക് എഞ്ചിനുകളുടെ ഡാറ്റാ പരിശോധന പൂർത്തിയാകാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്തരം ആഗോള അന്വേഷണങ്ങൾക്ക് 20 മുതൽ 22 മാസം വരെ സമയം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. റിപ്പോർട്ട് വൈകുന്ന സാഹചര്യത്തിൽ വീണ്ടും ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
Story Summary
The Federation of Indian Pilots has demanded an independent, court-monitored probe into the Ahmedabad air crash, which killed 261 people, citing delays in the final investigative report. While authorities attribute the delay to pending engine data analysis in the US, families and pilot unions are concerned that premature and incomplete reports are unfairly shifting blame onto the pilots.

