ചെന്നൈ: ചെന്നൈ അഡയാറിൽ ബിഹാർ സ്വദേശികളായ ദമ്പതികളും മകനും കൊല്ലപ്പെട്ട കേസിൽ, കാണാതായ യുവതിയുടെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി (Adyar Triple Murder Case). കൊല്ലപ്പെട്ട ഗൗരവ് കുമാറിന്റെ ഭാര്യ മുനിത കുമാരിയുടെ മൃതദേഹമാണ് പെരുങ്കുടി മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്തത്. അഞ്ഞൂറിലധികം ലോഡ് മാലിന്യങ്ങൾക്കിടയിൽ 75 പേരടങ്ങുന്ന സംഘം നടത്തിയ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം റോയപ്പേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
ജോലി തേടി കഴിഞ്ഞ 21-നാണ് ഗൗരവ് കുമാറും ഭാര്യയും രണ്ട് വയസ്സുള്ള മകനും ചെന്നൈയിലെത്തിയത്. ഗൗരവിന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം മുനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൗരവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മുനിതയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ പിന്നീട് ചാക്കിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
അഡയാറിലെ ഒരു അപ്പാർട്ട്‌മെന്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ട് പേർ സ്കൂട്ടറിൽ ചാക്കുകെട്ടുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതാണ് പ്രതികളെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. പിടിയിലായ അഞ്ച് പ്രതികളും ബിഹാർ സ്വദേശികളാണ്. ക്രൂരമായ ഈ കൊലപാതകം ചെന്നൈ നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
Summary
The body of Munita Kumari, who was murdered along with her husband and child in Chennai’s Adyar, was recovered from the Perungudi landfill after a three-day search. Investigations revealed that the victims were killed by five of the husband’s friends after they resisted an attempted sexual assault on Munita.

