ബീജിംഗ്: ചൈനയിൽ സൗന്ദര്യം വർദ്ധിപ്പിക്കാനായി നടത്തിയ പ്ലാസ്റ്റിക് സർജറി പരാജയപ്പെടുകയും, തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ ഇരയായ യുവതിക്ക് തന്നെ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടി വരികയും ചെയ്ത അപൂർവ്വ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു (Chinese Woman Failed Plastic Surgery). കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള സുഷൗ നഗരത്തിലാണ് വാങ് എന്ന യുവതിക്ക് ഈ ദുരവസ്ഥ ഉണ്ടായത്. 2020 ജൂണിൽ കൺപോളകളുടെ ഭംഗി കൂട്ടാനുള്ള ‘ഡബിൾ ഐലിഡ്’ സർജറിക്കായി ഇവർ ഒരു പ്രാദേശിക ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു. ഏകദേശം 12,000 യുവാൻ (1.4 ലക്ഷം രൂപ) ചിലവഴിച്ച് ക്ലിനിക്കിന്റെ മാർക്കറ്റിംഗ് ഡയറക്ടറായ മെങ് എന്ന സ്ത്രീയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ അന്നുരാത്രി തന്നെ കടുത്ത വേദന അനുഭവപ്പെട്ട യുവതിയുടെ കൺപോളകൾ ഉള്ളിലേക്ക് മറിയുകയും കണ്ണിൽ ദ്രാവകം നിറയുകയും ചെയ്തതിനെ തുടർന്ന് ഇവരെ അടിയന്തിരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. യുവതിയുടെ കൺപോളകളിൽ തെറ്റായ രീതിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും കണ്ണീർ ഗ്രന്ഥികൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി. തുടർചികിത്സകൾ നടത്തിയിട്ടും യുവതിക്ക് കൺപോളകൾ പൂർണ്ണമായി അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ സർജറി നടത്തിയ മെങ്ങിന് മെഡിക്കൽ ബിരുദമില്ലെന്നും, അവർ പ്രവർത്തിപ്പിച്ച ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും വ്യക്തമായി. ഇതോടെ ക്ലിനിക്ക് അധികൃതർ പൂട്ടിച്ചു. മുഖരൂപം മാറിയതോടെ ജോലിക്ക് പോകാനോ മറ്റുള്ളവരെ അഭിമുഖീകരിക്കാനോ സാധിക്കാതെ യുവതി കടുത്ത മാനസിക വിഷാദത്തിലും ഉറക്കമില്ലായ്മയിലുമായി. ഇതോടെ ഇവർ വ്യാജ ഡോക്ടർക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങി.
കോടതി വിധി വരുന്നതിന് മുൻപ് വ്യാജ ഡോക്ടർ യുവതിയുമായി ഒത്തുതീർപ്പിലെത്തുകയും 850,000 യുവാൻ (ഏകദേശം ഒരുകോടി രൂപ) നഷ്ടപരിഹാരമായി നൽകുകയും ചെയ്തു. എന്നാൽ സർജറിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നുമുള്ള കരാർ ലംഘിച്ചാൽ 400,000 യുവാൻ തിരികെ നൽകണമെന്ന നിബന്ധനയും ഇതിലുണ്ടായിരുന്നു. പിന്നീട് വ്യാജ ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചപ്പോൾ, പ്രതികാരമായി യുവതിയുടെ കുടുംബം ഇവരുടെ വ്യാജ സർജറിയുടെ രേഖകൾ വീണ്ടും ഓൺലൈനിൽ പങ്കുവെച്ചു. കരാർ ലംഘിച്ചുവെന്ന് കാണിച്ച് വ്യാജ ഡോക്ടർ നൽകിയ കേസിൽ, ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചതിന് യുവതി 400,000 യുവാൻ (ഏകദേശം 47 ലക്ഷം രൂപ) തിരികെ നൽകണമെന്ന് ചൈനീസ് കോടതി ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
Summary: A woman in eastern China has been left with a permanent grade-nine disability and the inability to close her eyes fully after a failed double eyelid surgery by an unlicensed doctor. Following a legal dispute, the victim accepted a compensation of 850,000 yuan under a strict non-disclosure agreement to remove her social media posts. However, after exposing the illegal clinic online once again due to subsequent disputes, the court ordered the victim to return 400,000 yuan for breaching the signed contract.

