കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ തിരക്കേറിയ ടെർമിനൽ വണ്ണിലാണ് (Kuwait airport Iran missile attack Terminal 1) പ്രഹരമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കുകയും എല്ലാ വിമാന സർവീസുകളും അടിയന്തിരമായി റദ്ദാക്കുകയും ചെയ്തു. റൺവേയിലുണ്ടായിരുന്ന വിമാനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടെർമിനൽ വൺ യാത്രാ കെട്ടിടത്തിന് ആക്രമണത്തിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.
ഭീതി പടർത്തി മിസൈൽ പതനം; യു.എസ് താവളങ്ങളും ലക്ഷ്യം:
വിമാനത്താവളത്തിൽ യാത്രക്കാർ കൂട്ടത്തോടെ എത്തിക്കൊണ്ടിരുന്ന സമയത്താണ് വൻ ശബ്ദത്തോടെ മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇവരെ കനത്ത സുരക്ഷയിൽ വിമാനത്താവളത്തിന് സമീപമുള്ള വിവിധ സൈനിക-സിവിൽ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലുള്ള ഇറാന്റെ ക്വിഷം ദ്വീപിന് (Qeshm Island) നേരെ അമേരിക്കൻ സൈന്യം കഴിഞ്ഞ ദിവസം അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതികാരമെന്നോണം കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ കനത്ത തിരിച്ചടി ആരംഭിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. കുവൈറ്റ് വിമാനത്താവളത്തിന് സമീപമുള്ള യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളിൽ ചിലതാണ് വിമാനത്താവള പരിസരത്ത് പതിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ഗൾഫിൽ അതീവ ജാഗ്രത
ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തക്കതായ പ്രതികാരമാണ് കുവൈറ്റിലെ യു.എസ് താവളങ്ങൾക്ക് നേരെ നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ കടുത്ത സൈനിക നീക്കത്തിലേക്ക് കടന്നതോടെ കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലാകെ അതീവ പ്രതിരോധ-ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഗൾഫ് രാജ്യങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾ ആശങ്കയിൽ: കുവൈറ്റ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ടെർമിനലിൽ ആക്രമണമുണ്ടായതും സർവീസുകൾ നിർത്തിവെച്ചതും മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ട്.
Story Summary: Kuwait International Airport’s Terminal 1 was hit in an Iranian missile and drone attack targeted at US military bases in the region. Flights have been suspended, and several casualties are reported after Iran’s IRGC retaliated for US strikes on Qeshm Island.

