ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DR Congo), ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി (Ebola virus death toll 220 DR Congo Uganda). ഇരു രാജ്യങ്ങളിലുമായി ഇതുവരെ 220 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. പ്രാരംഭ ഘട്ടത്തിൽ എബോള കേസുകൾ കണ്ടെത്തുന്നതിൽ സംഭവിച്ച കടുത്ത കാലതാമസമാണ് വൈറസ് ഇത്രയധികം വ്യാപിക്കാൻ പ്രധാന കാരണമായത്. ഡി.ആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളിലെല്ലാം തന്നെ നിലവിൽ ഉയർന്ന രോഗബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
രോഗവ്യാപനം തടയാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നതിനിടയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻ പ്രതിസന്ധികളാണ് ഉടലെടുക്കുന്നത്.
ഡി.ആർ കോംഗോയിൽ എബോള രോഗികളെ പരിചരിക്കുന്നതും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുള്ളതുമായ പ്രമുഖ ആശുപത്രികൾക്ക് നേരെ ആസൂത്രിതമായ അക്രമങ്ങൾ ഉണ്ടായി.
എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ലോകാരോഗ്യ സംഘടനയുടെ യാതൊരുവിധ സുരക്ഷിത മാനദണ്ഡങ്ങളും പാലിക്കാതെ ബന്ധുക്കൾ ബലംപ്രയോഗിച്ച് കൊണ്ടുപോകുകയാണ്. ഇത്തരം സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും പരമ്പരാഗത ശവസംസ്കാര രീതികളും രോഗവ്യാപനത്തിന്റെ തീവ്രത ഇരട്ടിയാക്കുന്നതായി WHO ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യയിലേക്കും രോഗം എത്താതിരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാനക്കമ്പനികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാസം 22-നാണ് DGCA ഉത്തരവിറക്കിയത്.
ഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലൂടെയോ അതിന് മുകളിലൂടെയോ സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളിലും യാത്രക്കാരെ പ്രത്യേകമായി നിരീക്ഷിക്കണം (On-board surveillance).
യാത്രക്കാരിൽ നിന്ന് ആരോഗ്യസ്ഥിതിയും യാത്രാ ചരിത്രവും വ്യക്തമാക്കുന്ന ‘സെൽഫ് ഡിക്ലറേഷൻ ഫോമുകൾ’ വിമാനക്കമ്പനികൾ നിർബന്ധമായും ശേഖരിക്കണം.വിമാനത്തിനുള്ളിൽ വെച്ച് തന്നെ എബോള ലക്ഷണങ്ങളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും യാത്രക്കാർക്ക് നിരന്തരം അനൗൺസ്മെന്റുകൾ നൽകണം.
അതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും യാത്രക്കാർക്കായി പ്രത്യേക ആരോഗ്യ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്ത് ഇന്ത്യയിൽ എത്തി 21 ദിവസത്തിനിടയിൽ പനി, ഛർദ്ദി, അകാരണമായ രക്തസ്രാവം തുടങ്ങിയ എബോള ലക്ഷണങ്ങൾ എവിടെയെങ്കിലും കണ്ടാൽ ഉടനടി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ഐസൊലേഷനിൽ പ്രവേശിച്ച് കൃത്യമായ ചികിത്സ തേടണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary: The WHO warned that the Ebola outbreak is spreading rapidly in DR Congo and Uganda, with the death toll rising to 220. In response, India’s DGCA issued strict operational guidelines for airlines flying through affected regions, mandating self-declaration and on-board surveillance.

