റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണത്തിന് കീഴടങ്ങി (Kondotty fire accident death). മലപ്പുറം എടപ്പാൾ തുയ്യം സ്വദേശി ആലങ്ങാടൻ അബ്ദുൽ റഷീദ് (65) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) മരണപ്പെട്ടത്. കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ‘NRE Home appliances’ എന്ന പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ 2026 മേയ് 15-നായിരുന്നു കൊണ്ടോട്ടി നഗരത്തെ നടുക്കിയ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തം അതിവേഗം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. ഈ സമയം കെട്ടിടത്തിന്റെ മുകളിലെ രണ്ടാം നിലയിലുള്ള മുറിയിലായിരുന്നു അബ്ദുൽ റഷീദ് ഉണ്ടായിരുന്നത്.
കെട്ടിടത്തിൽ തീപിടിച്ചതോടെ അബ്ദുൽ റഷീദ് താമസിച്ചിരുന്ന മുറിക്ക് ചുറ്റും കനത്ത പുകയും തീയും പടരുകയും പുറത്തേക്ക് രക്ഷപ്പെടാനുള്ള വഴി പൂർണ്ണമായി അടയുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും (Fire Force) നാട്ടുകാരും ചേർന്ന് ഏറെ സാഹസികമായാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. മുറിയുടെ ജനൽ കമ്പികൾ പ്രത്യേക കട്ടറുകൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം, ഫയർഫോഴ്സിന്റെ നീളമുള്ള ഗോവണി വഴി താഴേക്ക് എത്തിക്കുകയായിരുന്നു.
രക്ഷപെടുത്തുമ്പോൾ തന്നെ ഇദ്ദേഹത്തിന് ശരീരമാസകലം കടുത്ത രീതിയിൽ പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ച് ശ്വാസകോശത്തിനും ആഘാതമുണ്ടായി. ഉടനടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഷീദ്, തീവ്രപരിചരണ വിഭാഗത്തിൽ (ICU) വെന്റിലേറ്റർ സഹായത്തോടെ വിദഗ്ദ്ധ ചികിത്സയിൽ കഴിയവേയാണ് ഇന്ന് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Summary: Abdul Rasheed (65), an Edappal native who suffered severe burns during a massive fire outbreak at a mobile accessories shop in Kondotty on May 15, 2026, passed away while undergoing treatment at Kozhikode Medical College.

