കൊളംബോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദീർഘകാലമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ ശ്രീലങ്കയിലെ ഏറ്റവും സ്വാധീനമുള്ള മുതിർന്ന ബുദ്ധസന്യാസി പല്ലേഗമ ഹേമരതനയ്ക്ക് (71) കോടതി ജാമ്യം അനുവദിച്ചു (Sri Lanka Buddhist monk arrest). പീഡനത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് ഒപ്പം അറസ്റ്റിലായ പെൺകുട്ടിയുടെ അമ്മയ്ക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്. അനുരാധപുരയിലെ അഷ്ടമസ്ഥാന (അടമസ്ഥാനം) മുഖ്യ പുരോഹിതനായ ഹേമരതനയെ കഴിഞ്ഞ മെയ് 14-നാണ് ലങ്കൻ പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കയിലെ വിശുദ്ധ നഗരമായ അനുരാധപുരയിലെ ക്ഷേത്ര പരിസരത്ത് വെച്ച്, നിലവിൽ 15 വയസ്സുള്ള പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു എന്നാണ് കേസ്. 2022-ൽ കുട്ടിക്ക് 11 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ക്രൂരമായ ഈ പീഡനം ആരംഭിക്കുന്നത്. പണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി കുട്ടിയുടെ അമ്മ തന്നെ സന്യാസിക്ക് ഒത്താശ ചെയ്തു നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് ഈ സംഭവം പുറത്തറിയുന്നത്. തുടർന്ന് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. എന്നാൽ അറസ്റ്റിലായതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി ഹേമരതന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സന്യാസി നിഷേധിച്ചിട്ടുണ്ട്. കേസ് അടുത്ത മാസം കോടതി വീണ്ടും പരിഗണിക്കും.
ലങ്കൻ സമൂഹത്തെ ഉലുക്കിയ അറസ്റ്റ്
ശ്രീലങ്കയിലെ അതിപുരാതനവും പവിത്രവുമായി കരുതപ്പെടുന്ന എട്ട് പ്രധാന ബുദ്ധക്ഷേത്രങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും (അടമസ്ഥാനം) മുഖ്യ സൂക്ഷിപ്പുകാരനാണ് പ്രതിയായ പല്ലേഗമ ഹേമരതന. രാജ്യത്തെ രാഷ്ട്രീയ-ഭരണ-മത മേഖലകളിൽ അതിശക്തമായ സ്വാധീനമുള്ള ഒരു ആത്മീയ നേതാവ് ഇത്തരമൊരു മാരകമായ കേസിൽ അറസ്റ്റിലായത് ശ്രീലങ്കൻ ജനതയെ വലിയ രീതിയിൽ ഞെട്ടിച്ചിരുന്നു.
കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി വനിതാ സംഘടനകൾ
സ്വാധീനമുള്ള പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതിനെതിരെ ലങ്കയിലെ വനിതാ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘വുമൺ ഫോർ ഫ്രീഡം’ (Women for Freedom) എന്ന വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോടതിക്ക് മുന്നിൽ വൻ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.
Story Summary: Influential Sri Lankan Buddhist monk Pallegama Hemaratana and the victim’s mother were granted bail in a minor girl sexual abuse case. The 71-year-old Chief Priest of Atamasthana, Anuradhapura, was arrested on May 14 following an investigation by the National Child Protection Authority.

