വയനാട്: കർണാടകയിൽ മലയാളി യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു (Malayali youth abducted in Karnataka). വയനാട് സ്വദേശിയും മൈസൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ കാരക്കണ്ടി പാലത്തിവീട്ടിൽ ആസിഫിനാണ് (42) ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കർണാടകയിലെ ബേഗൂർ പോലീസിൽ യുവാവ് പരാതി നൽകി.
കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ മൈസൂരുവിൽ നിന്ന് സ്വന്തം കാറിൽ സുൽത്താൻ ബത്തേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മൈസൂരു-ബത്തേരി പാതയിലെ നഞ്ചൻഗോഡ് പരിസരത്ത് വെച്ച് മറ്റൊരു കാറിലെത്തിയ നാലംഗ ക്രിമിനൽ സംഘം ആസിഫിനെ തടഞ്ഞുനിർത്തുകയും നിർബന്ധപൂർവ്വം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
വൻതുക ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് ആസിഫ് പറയുന്നു. പണം വാങ്ങിയെടുക്കുന്നതിനായി ആസിഫിനെ വിവിധ ഉൾപ്രദേശങ്ങളിൽ എത്തിച്ച് സംഘം ക്രൂരമായി മർദ്ദിച്ചു. എന്നാൽ യുവാവിന്റെ കൈവശമോ കാറിലോ കാര്യമായി പണമില്ലെന്ന് മനസ്സിലാക്കിയതോടെ, സംഘം ഇയാളുടെ മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ബലമായി തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് രാത്രി വൈകി ഒരു വിജനമായ ഉൾപ്രദേശത്ത് ആസിഫിനെ അക്രമിസംഘം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവ് രാത്രിയോടെ നഞ്ചൻഗോഡ് പോലീസ് സ്റ്റേഷനിലാണ് ആദ്യം അഭയം തേടിയത്. എന്നാൽ കൃത്യം നടന്ന സ്ഥലം ബേഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പിന്നീട് അവിടേക്ക് കേസ് കൈമാറുകയും ആസിഫ് ഔദ്യോഗികമായി പരാതി നൽകുകയുമായിരുന്നു. പ്രതികളെയും അവർ സഞ്ചരിച്ച വാഹനത്തെയും കണ്ടെത്താനായി കർണാടക പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: Asif, a 42-year-old native of Wayanad working in Mysuru, was abducted and brutally assaulted by a four-member gang near Nanjangud while traveling to Sulthan Bathery. The gang robbed his phone and ATM cards before abandoning him. Begur police have launched an investigation

