Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomePravasiപ്രവാസികൾക്ക് വൻ ആശ്വാസം; കുവൈത്തിൽ വിദേശ വിമാന സർവീസുകൾ ജൂൺ 1...

പ്രവാസികൾക്ക് വൻ ആശ്വാസം; കുവൈത്തിൽ വിദേശ വിമാന സർവീസുകൾ ജൂൺ 1 മുതൽ പുനരാരംഭിക്കും, ടിക്കറ്റ് നിരക്കുകൾ കുറഞ്ഞേക്കും | Kuwait flight operations resume June 1

🎙️ Latest Podcast

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിദേശ വിമാന സർവീസുകൾ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു (Kuwait flight operations resume June 1). വരും മാസം ജൂൺ ഒന്നു മുതൽ ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് ജാബിര്‍ അൽ സബാഹ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കുകളുടെ കുത്തനെയുള്ള വർദ്ധനവും പരിമിതമായ യാത്രാ സൗകര്യങ്ങളും കാരണം കടുത്ത പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം.

ടെർമിനൽ 1 തുറക്കുന്നു; അറ്റകുറ്റപ്പണികൾ പൂർത്തിയായി
യുദ്ധകാലത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളിൽ റഡാർ സംവിധാനങ്ങൾക്കും ഇന്ധന ടാങ്കുകൾക്കും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

വിമാനത്താവളത്തിലെ ടെർമിനൽ 4, 5 എന്നിവ നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും വിദേശ വിമാന കമ്പനികളുടെ സർവീസുകൾ കൈകാര്യം ചെയ്യുന്ന ടെർമിനൽ 1 (Terminal 1) ജൂൺ ഒന്നിനാണ് വീണ്ടും തുറക്കുന്നത്. റഡാർ സംവിധാനങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും പൂർണ്ണമായി പൂർത്തിയാക്കിയ ശേഷമാണ് വിദേശ വിമാനങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാസങ്ങളിൽ സൗദി അറേബ്യ വഴിയുള്ള റോഡ് മാർഗ്ഗമോ അല്ലെങ്കിൽ കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള വളരെ പരിമിതമായ സർവീസുകളിലൂടെയോ മാത്രമായിരുന്നു പ്രവാസികൾക്ക് യാത്ര സാധ്യമായിരുന്നത്. അവധി ലഭിച്ചവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ചികിത്സ ആവശ്യമായവർ, വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവർ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനായി നിലവിൽ കാത്തിരിക്കുന്നത്.

കൊള്ളവിലയിൽ നിന്നും മോചനം; എയർ ഇന്ത്യയും ഇൻഡിഗോയും തിരിച്ചെത്തുന്നു
നിലവിൽ സർവീസുകൾ കുറവായതിനാൽ കുവൈത്തിൽ നിന്നും കൊച്ചി അടക്കമുള്ള ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള വൺവേ ടിക്കറ്റിന് പോലും 200 മുതൽ 400 ദിനാർ വരെ (ഏകദേശം 55,000 മുതൽ 1,10,000 രൂപ വരെ) എയർലൈനുകൾ ഈടാക്കുന്ന സാഹചര്യമുണ്ടായിരുന്നു. സ്കൂൾ അവധിക്കാലം കൂടി ആരംഭിക്കുന്നതോടെ നിരക്കുകൾ ഇനിയും ഉയരുമെന്ന ആശങ്കയിലായിരുന്നു പ്രവാസി കുടുംബങ്ങൾ.

എന്നാൽ ജൂൺ ഒന്നു മുതൽ എയര്‍ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിദേശ വിമാന സർവീസുകൾ കൂടി പൂർണ്ണതോതിൽ തിരിച്ചെത്തുന്നതോടെ വിപണിയിലെ മത്സരം വർദ്ധിക്കുകയും ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറയുകയും ചെയ്യും. ഇതോടെ വരാനിരിക്കുന്ന വെക്കേഷൻ കാലത്ത് നാട്ടിലേക്ക് വരാൻ പ്ലാൻ ചെയ്യുന്ന മലയാളി പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുങ്ങും.

Story Summary (English) : Foreign airline services at Kuwait International Airport are set to resume gradually from June 1, following a three-month suspension due to regional conflicts. Directorate General of Civil Aviation, Sheikh Humoud Mubarak Humoud Jabir Al-Sabah, confirmed that Terminal 1, which handles foreign carriers, will reopen after extensive repairs to radar systems and fuel tanks damaged during the conflict. The move brings massive relief to thousands of expats, especially Indians, who were stranded or forced to pay exorbitant one-way fares ranging from 200 to 400 Dinars. The return of airlines like Air India and IndiGo is expected to slash ticket prices right before the school vacation season.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.