കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ യാസിക്കോവിന് സമീപം പാസഞ്ചർ ട്രെയിനിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ യാത്രക്കാരുമായി പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ചോപ്പിൽ നിന്ന് ബാർവിൻകോവിലേക്ക് സർവീസ് നടത്തിയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.(Russian drone attack on passenger train in Ukraine, 5 dead)
റഷ്യൻ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി, ഇതൊരു ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ചു. ഒരു സിവിലിയൻ ട്രെയിനിനെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം നടത്തുന്നത് ശുദ്ധമായ ഭീകരവാദമാണ്. ഇതിൽ യാതൊരുവിധ സൈനിക ലക്ഷ്യങ്ങളുമില്ല, സെലൻസ്‌കി പറഞ്ഞു.
റഷ്യയുടെ ഇത്തരം ക്രൂരതകൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്നും, യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സഖ്യകക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഠിനമായ ശൈത്യകാലത്തിലൂടെ രാജ്യം കടന്നുപോകവെ, യുക്രെയ്‌നിന്റെ ഊർജ്ജ-ഗതാഗത സംവിധാനങ്ങളെ തകർക്കാനുള്ള നീക്കമാണ് മോസ്കോ നടത്തുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റഷ്യ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ സൈനിക നടപടിയെത്തുടർന്ന് നിലവിൽ യുക്രെയ്‌നിന്റെ ഏകദേശം 20 ശതമാനം ഭാഗം റഷ്യൻ നിയന്ത്രണത്തിലാണ്.



