തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് (UDF) മന്ത്രിസഭ നാളെ അധികാരമേൽക്കാനിരിക്കെ, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനവുമായി ലത്തീൻ കത്തോലിക്കാ സഭ രംഗത്ത് (Latin Catholic church boycott UDF ceremony). നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യമായ പിന്തുണ നൽകിയിട്ടും തങ്ങൾക്ക് മന്ത്രിസഭയിൽ അർഹമായ പരിഗണന നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായി ബഹിഷ്കരിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നാല് എംഎൽഎമാരാണ് വിജയിച്ചു കയറിയത്.
എം. വിൻസെന്റ്, ടി.ജെ. വിനോദ്, ടോണി ചമ്മിണി, എ.ഡി. തോമസ്. ഇത്രയും മികച്ച വിജയം സമുദായം കോൺഗ്രസിന് സമ്മാനിച്ചിട്ടും മന്ത്രിസഭയിൽ ലത്തീൻ വിഭാഗത്തിന് ഒരു പ്രതിനിധിയെപ്പോലും ഉൾപ്പെടുത്താത്തതാണ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്.
സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാവും മികച്ച പാർലമെന്റേറിയനുമായ എം. വിൻസെന്റിനെ മന്ത്രിയാക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാമുദായിക സമവാക്യങ്ങളുടെ പേര് പറഞ്ഞ് അദ്ദേഹത്തെ തഴയുകയായിരുന്നു. സമുദായത്തെ കോൺഗ്രസ് പൂർണ്ണമായും വഞ്ചിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
തീരദേശ മേഖലയുമായി വൈകാരികമായും ജീവനായും അടുത്തുനിൽക്കുന്ന ‘ഫിഷറീസ്’ വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലും സഭാ നേതൃത്വം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തീരദേശ ജനതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന സമുദായത്തിൽ നിന്നുള്ള ഒരാൾക്ക് ഈ വകുപ്പ് നൽകണമായിരുന്നു എന്നതായിരുന്നു ലത്തീൻ സഭയുടെ ആവശ്യം.
മന്ത്രിസഭ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് പരമ്പരാഗത വോട്ട് ബാങ്കായ ലത്തീൻ സഭ പരസ്യമായ അതൃപ്തിയോടെ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത് പുതിയ യുഡിഎഫ് സർക്കാരിനും കോൺഗ്രസ് നേതൃത്വത്തിനും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഭയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഉന്നത നേതൃത്വം അടിയന്തര ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Story Summary: In a major setback for the newly formed UDF government, the Latin Catholic Church has decided to boycott the cabinet’s swearing-in ceremony. Despite having four elected MLAs—M. Vincent, T.J. Vinod, Tony Chammany, and A.D. Thomas—the community expressed deep resentment for being entirely excluded from the cabinet, while also protesting the allocation of the Fisheries portfolio to the IUML.

