ജനീവ: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (World Health Organization Ebola Emergency). അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലേക്കും രോഗം പടരാൻ വലിയ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെങ്കിലും, അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കോംഗോയിൽ രോഗം ആദ്യമായി കണ്ടെത്തിയ 1976-ന് ശേഷമുള്ള പതിനേഴാമത്തെ എബോള വ്യാപനമാണിത്.
‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന അപൂർവ്വ ഇനം വൈറസ് വകഭേദമാണ് ഇത്തവണ രോഗവ്യാപനത്തിന് കാരണമായിരിക്കുന്നത്. സാധാരണയായി കാണപ്പെടുന്ന ‘എബോള-സയർ’ വകഭേദങ്ങൾക്കെതിരെ വാക്സിനുകളും മരുന്നുകളും ലഭ്യമാണെങ്കിലും, ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ മാത്രം ഇതുവരെ 80 മരണങ്ങളും 246 ഓളം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കോംഗോയിൽ നിന്നും യാത്ര ചെയ്തവരിലൂടെ ഉഗാണ്ടയുടെ തലസ്ഥാനമായ കാമ്പാലയിലും കോംഗോ തലസ്ഥാനമായ കിൻഷാസയിലും എബോള സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം ബാധിച്ചവരുമായും മരിച്ചവരുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് എബോള പടരുന്നത്. കടുത്ത പനി, ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എബോള സ്ഥിരീകരിച്ചവരോ അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ 21 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കാതെ അന്താരാഷ്ട്ര യാത്രകൾ ചെയ്യരുതെന്ന് ലോകാരോഗ്യ സംഘടന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഭയം കാരണം രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കരുതെന്നും അത് അനധികൃതമായ അതിർത്തി കടക്കലിനും രോഗം കൂടുതൽ ഒളിച്ചുകടത്തുന്നതിനും കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. അതിർത്തികളിൽ കൃത്യമായ സ്ക്രീനിംഗും നിരീക്ഷണവും ശക്തമാക്കാനാണ് നിർദ്ദേശം.
Summary: The World Health Organization (WHO) has declared the ongoing Ebola outbreak in the Democratic Republic of Congo (DRC) and Uganda a public health emergency of international concern. Driven by the rare Bundibugyo virus strain—for which there are currently no approved vaccines or specific treatments—the outbreak has claimed at least 80 lives with confirmed cross-border transmissions. While stating that the situation does not yet meet pandemic criteria, the UN health agency urged neighboring countries to activate emergency response mechanisms and enforce strict 21-day monitoring contact protocols without shutting down borders.

