കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇനിയും സമയം വേണ്ടിവരും. അറസ്റ്റുകൾ വേഗത്തിൽ നടന്നുവെങ്കിലും പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ എസ്.ഐ.ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.(Sabarimala gold theft case, Handwriting samples of A Padmakumar collected)
സ്വർണ്ണപ്പാളിക്ക് പകരം ‘ചെമ്പ്’ എന്ന് തിരുത്തി എഴുതിയ ദേവസ്വം ബോർഡ് മിനുട്സ് ആണ് കേസിലെ പ്രധാന രേഖ. ഇത് എഴുതിയത് മുൻ പ്രസിഡന്റ് എ. പത്മകുമാർ തന്നെയാണെന്ന് ഉറപ്പിക്കാൻ അദ്ദേഹത്തിന്റെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ചു. മറ്റ് അംഗങ്ങളുടെ ഒപ്പുകളും തന്ത്രിയുടെ അനുജ്ഞാ പത്രവും യഥാർത്ഥമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
അഴിമതി നിരോധന നിയമപ്രകാരം ചാർജ്ജ് ചെയ്ത കേസ് ആയതിനാൽ, കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രത്യേക അനുമതി വാങ്ങണം. അന്തിമ റിപ്പോർട്ട് തയ്യാറായ ശേഷം മാത്രമേ ഇതിന് അപേക്ഷിക്കാൻ കഴിയൂ.
അന്വേഷണം പുരോഗമിക്കവെ പ്രതികളിൽ ഒരാളായ മുരാരി ബാബു ഇതിനകം ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തോടെ ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാനാകും. എന്നാൽ, പോറ്റിക്കെതിരെയുള്ള മറ്റ് ചെക്ക് കേസുകൾ കൂടി പരിശോധിച്ച് അദ്ദേഹത്തിന്റെ മോചനം തടയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനിടെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.



