ബാങ്കോക്ക്: ആഗോളതലത്തിൽ ആശങ്ക പരത്തുന്ന ഹാന്റാവൈറസ് (Hantavirus) ബാധയെ ‘അപകടകരമായ പകർച്ചവ്യാധി’യായി (Dangerous Communicable Disease) തായ്ലൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാഷണൽ കമ്മ്യൂണിക്കബിൾ ഡിസീസ് കമ്മിറ്റി ചേർന്ന അടിയന്തര യോഗത്തിലാണ് രോഗവ്യാപനം തടയുന്നതിനുള്ള കർശന നിയമനടപടികൾക്ക് അനുമതി നൽകിയത്. ഇതോടെ തായ്ലൻഡിന്റെ അതീവ ജാഗ്രതാ പട്ടികയിലുള്ള പതിനാലാമത്തെ മാരക രോഗമായി ഹാന്റാവൈറസ് മാറി.
ഹാന്റാവൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകൾ പോലും വെറും മൂന്ന് മണിക്കൂറിനുള്ളിൽ ആരോഗ്യ അധികൃതരെ അറിയിക്കണം.രോഗലക്ഷണങ്ങൾ കണ്ടെത്തി 12 മണിക്കൂറിനുള്ളിൽ മെഡിക്കൽ അന്വേഷണവും കോൺടാക്റ്റ് ട്രേസിംഗും ആരംഭിക്കും. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് 42 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തും.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അതിർത്തി കടന്നുവരുന്ന പോയിന്റുകളിലും നിരീക്ഷണം ശക്തമാക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസീസ് കൺട്രോൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനവും ലക്ഷണങ്ങളും:
എലികൾ ഉൾപ്പെടെയുള്ള കരണ്ടുതിന്നുന്ന ജീവികളുടെ മൂത്രം, വിസർജ്യങ്ങൾ, ഉമിനീര് എന്നിവ വഴിയോ ഇവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഇതിന്റെ ചില വകഭേദങ്ങൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നയിച്ചത്.
ശക്തമായ പനി, കടുത്ത തലവേദന, പേശി വേദന, വിറയൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തെ ബാധിക്കുന്ന ‘ഹാന്റാവൈറസ് പൽമണറി സിൻഡ്രോം’ (HPS), വൃക്കകളെ ബാധിക്കുന്ന ‘ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം’ (HFRS) എന്നിവയിലേക്ക് നയിക്കാം. ഇത് ആന്തരിക രക്തസ്രാവത്തിനും മരണത്തിനും വരെ കാരണമായേക്കാം.
എലികളുമായി സമ്പർക്കമുള്ള പശ്ചാത്തലമുള്ളവരോ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് യാത്ര ചെയ്ത് എത്തിയവരോ ആയ ആളുകളിൽ ഉയർന്ന പനിയും ശ്വാസതടസ്സവും കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് തായ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
News Summary: Thailand has officially declared Hantavirus as a ‘dangerous communicable disease’, making it the 14th lethal illness on the country’s high-alert list. Following an emergency meeting of the National Communicable Disease Committee, the health ministry announced stringent containment measures, including a mandatory 42-day quarantine for high-risk contacts. Suspected cases must be reported within three hours, and contact tracing must begin within 12 hours. Surveillance has been heightened at international airports and border checkpoints. Transmitted mainly by rodents, newer variants of the virus show potential for human-to-human transmission, leading to severe conditions like Hantavirus Pulmonary Syndrome (HPS) and renal failure.

