ബെയ്ജിങ്: ഇറാനുമായുള്ള സംഘർഷത്തിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ നിലവിൽ ‘അവസാനിച്ച’ അവസ്ഥയിലാണെന്നും ഒന്നുകിൽ ചർച്ചകളിലൂടെ കരാറിലെത്തണം അല്ലെങ്കിൽ പൂർണ്ണമായ നാശത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. മൂന്ന് ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ അവസാന ദിവസം നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ കടുത്ത പരാമർശങ്ങൾ.(Donald Trump China Visit Ends With Harsh Warning To Iran And Major Trade Deals)
ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇറാനിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രമായ ഖാർഗ് ദ്വീപ് വെറും ‘നാലോ അഞ്ചോ മിനിറ്റിനുള്ളിൽ’ തകർക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് സൈനിക മേധാവികൾ തന്നെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. നിലവിൽ ഇറാന്റെ നാവികസേനയെ തകർത്തതായും അവർക്ക് പ്രതിരോധ ശേഷിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക നടപടി ഉണ്ടായാൽ അത് വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളെപ്പോലെ നീണ്ടുനിൽക്കില്ലെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധങ്ങൾ നേടുന്നതിനോട് ചൈനയ്ക്കും താല്പര്യമില്ലെന്നും ഇറാനു സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി ഉറപ്പുനൽകിയതായും ട്രംപ് പറഞ്ഞു. നിലവിൽ ഇറാൻ എണ്ണയുടെ വലിയൊരു ഭാഗം വാങ്ങുന്നത് ചൈനയാണ്. വ്യാപാര മേഖലയിൽ വലിയ നേട്ടങ്ങളുമായാണ് ട്രംപ് ചൈനയിൽ നിന്ന് മടങ്ങുന്നത്. അമേരിക്കയിൽ നിന്ന് 200 ബോയിങ് വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചു. കൂടാതെ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിൽ നിന്ന് അമേരിക്കൻ എണ്ണ വാങ്ങാനും ചൈനീസ് വിപണിയിൽ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരം നൽകാനും ധാരണയായി. ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖ ബിസിനസ്സ് നേതാക്കളും ട്രംപിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
Story Summary
US President Donald Trump issued a final warning to Iran during his visit to China, stating that the nation must either reach a deal or face total destruction. Following talks with Xi Jinping, Trump secured major trade deals including Boeing aircraft orders and energy exports while claiming that China has promised not to provide military support to Iran.

