ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ക്ലൈമാക്സിലേക്ക് നീങ്ങുന്നതിനിടെ എഐഎഡിഎംകെയിൽ വൻ രാഷ്ട്രീയ പൊട്ടിത്തെറി. പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമാർ എടപ്പാടി പളനിസ്വാമിക്കെതിരെ കലാപം ഉയർത്തി വിമത യോഗം ചേരുകയാണ് (AIADMK Split). മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷണ്മുഖം, വിജയഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നൈയിൽ രഹസ്യ യോഗം നടക്കുന്നത്.
മുപ്പതിലേറെ എംഎൽഎമാർ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ 32 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ നൽകാനാണ് ഇവരുടെ നീക്കമെന്ന് സൂചനയുണ്ട്. സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറുന്നതായി ഇപിഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ പിളർപ്പിന്റെ സൂചനകൾ ശക്തമായത്.
അതേസമയം, മുസ്ലിം ലീഗും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് ഇതിനകം കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ എഐഎഡിഎംകെയിലെ ഒരു വിഭാഗം കൂടി പിന്തുണയുമായി എത്തിയാൽ വിജയിന്റെ ഭൂരിപക്ഷം വലിയ തോതിൽ വർദ്ധിക്കും. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലേക്ക് തിരിക്കാനിരിക്കുകയാണ്. ഗവർണറുടെ നിലപാട് ഇനി ഈ നീക്കങ്ങളിൽ നിർണ്ണായകമാകും.
Summary: A major rebellion has erupted within the AIADMK as over 30 MLAs, led by former ministers, are holding a rebel meeting in Chennai. Sources suggest they might extend support to Vijay’s TVK, potentially leading to a split in the party following EPS’s decision to withdraw from government formation.

