തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതയുള്ളവരുടെ പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്നും എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു (K Muraleedharan CM race). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ സീനിയോറിറ്റി മാത്രം മാനദണ്ഡമാകേണ്ടതില്ലെന്നും എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും പിന്തുണയാണ് പ്രധാനമെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്ന ഫ്ലക്സ് യുദ്ധങ്ങളെയും പ്രകടനങ്ങളെയും അദ്ദേഹം വിമർശിച്ചു. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഇത്തരം പ്രവണതകൾ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതാക്കളുടെ ഫ്ലക്സിൽ തുപ്പുന്നവരും അവ കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് ഹൈക്കമാൻഡ് നിരീക്ഷകർ കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വി.ഡി. സതീശന് പൊതുവികാരവും ഘടകകക്ഷികളുടെ പിന്തുണയും അനുകൂലമാണെങ്കിലും എംഎൽഎമാർക്കിടയിൽ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കം. 63 എംഎൽഎമാരിൽ 47 പേർ കെ.സിക്ക് ഒപ്പം ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഈ കടുത്ത തർക്കം പരിഹരിക്കാൻ ദില്ലിയിൽ ഇന്ന് ഹൈക്കമാൻഡ് കേരളത്തിലെ നേതാക്കളുമായി നിർണ്ണായക ചർച്ചകൾ നടത്തും.
Summary: Congress leader K. Muraleedharan reacted to the ongoing Chief Minister dispute in Kerala, suggesting that his name might have been omitted from the potential list. He emphasized that seniority should not be the sole criteria and that support from MLAs and allied parties is crucial. Meanwhile, High Command observers reported a complex situation where V.D. Satheesan enjoys public and ally support, but K.C. Venugopal has the backing of 47 out of 63 MLAs.

