കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അരൂർ സ്വദേശി സഞ്ജയ് (24) പിടിയിലായി (Kochi Crime News). ഒളിവിലായിരുന്ന ഇയാളെ റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള വിജനമായ മറ്റൊരു കെട്ടിടത്തിൽ നിന്നാണ് സൗത്ത് പോലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ രാഹുൽ (39), ഡാനിഷ് (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാനായി സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കാടുപിടിച്ച പഴയ ഹോട്ടൽ കെട്ടിടത്തിൽ കയറി നിന്ന യുവതിയെയും സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്.
കെട്ടിടത്തിനുള്ളിൽ മദ്യപിച്ചിരുന്ന പ്രതികൾ, മുകൾ നിലയിലേക്ക് പോയ യുവതിയെയും സുഹൃത്തിനെയും പിന്തുടരുകയായിരുന്നു. ആൺസുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അക്രമി സംഘത്തെ ധീരമായി ചെറുത്ത യുവതി, പ്രതികളിലൊരാളുടെ കൈ കടിച്ചു മുറിച്ച ശേഷം സുഹൃത്തിനൊപ്പം ഫയർ എക്സിറ്റ് വഴി താഴേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതി ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ സ്ഥിരം കുറ്റവാളികളാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Story Summary: The main accused, Sanjay, has been arrested in connection with the attempted sexual assault of a young woman near Ernakulam South Railway Station. Sanjay was apprehended from an abandoned building behind the station, following the earlier arrests of Rahul and Danish. The incident occurred on Tuesday night when the suspects threatened the victim’s friend at knifepoint inside a deserted hotel building.

