കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മാതാവ് ഹസിറാണി രഥ് (Suvendu Adhikari Aide Murder). നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രിയാണ് ചന്ദ്രനാഥ് വെടിയേറ്റ് മരിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ ഗുണ്ടാരാജ് ആണ് തൻ്റെ മകൻ്റെ ജീവനെടുത്തതെന്ന് ചന്ദ്രനാഥിൻ്റെ മാതാവ് ആരോപിച്ചു. കൊലപാതകികൾക്ക് വധശിക്ഷയല്ല, മറിച്ച് ജീവപര്യന്തം തടവാണ് താൻ ആഗ്രഹിക്കുന്നതെന്നും മറ്റൊരു അമ്മയ്ക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പ്രാർത്ഥിക്കുന്നതെന്നും അവർ വികാരാധീനയായി പറഞ്ഞു.
മധ്യഗ്രാമിലെ വീടിന് വെറും 200 മീറ്റർ മാത്രം അകലെ വച്ചാണ് ബൈക്കിലെത്തിയ അക്രമി സംഘം ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊന്നത്. തൻ്റെ മഹീന്ദ്ര സ്കോർപ്പിയോ കാറിൻ്റെ മുൻസീറ്റിലിരിക്കെ പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണ് അദ്ദേഹത്തിന് വെടിയേറ്റത്. കാറിൻ്റെ ചില്ലുകൾ തുളച്ചു കയറിയ വെടിയുണ്ടകൾ ചന്ദ്രനാഥിൻ്റെ ജീവനെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ ബുദ്ധദേബ് നിലവിൽ ചികിത്സയിലാണ്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഈ രാഷ്ട്രീയ കൊലപാതകം ബംഗാളിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. പുതിയ സർക്കാർ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് ഹസിറാണി രഥ് പ്രതീക്ഷിക്കുന്നത്.
കൊലപാതകം ആസൂത്രിതമാണെന്നും കഴിഞ്ഞ 15 വർഷത്തെ ‘മഹാ ജംഗിൾ രാജിൻ്റെ’ തെളിവാണ് ഇതെന്നും സുവേന്ദു അധികാരി ആരോപിച്ചു. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതിൻ്റെ പകയാണ് തൻ്റെ സഹായിയുടെ കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി അക്രമികൾ ചന്ദ്രനാഥിനെ നിരീക്ഷിച്ചിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ നാല് വെടിയുണ്ടകൾ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിജെപി ബന്ധമുള്ള സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട തൃണമൂൽ, നിലവിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Summary: The mother of Chandranath Rath, the personal assistant to BJP leader Suvendu Adhikari, has blamed the Trinamool Congress for her son’s murder in West Bengal. Rath was shot dead near his home in North 24 Parganas. While Suvendu Adhikari termed it a “pre-planned political murder” linked to the 2026 election results, the TMC denied the allegations and demanded a court-monitored CBI probe. A Special Investigative Team (SIT) is currently handling the case.

